പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പാലക്കാട് എടത്തുനാട്ടുകരയില്‍ ജനവാസമേഖലയോട് ചേര്‍ന്നുള്ള വനത്തിനുള്ളിലാണ് ടാപ്പിംഗ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടപ്പള്ളി സ്വദേശിയായ ഉമ്മര്‍ വാല്‍പ്പറമ്പന്‍ ആണ് കൊല്ലപ്പെട്ടത്.

ഉമ്മര്‍ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണം മൂലമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തുള്ള റബര്‍ തോട്ടത്തില്‍ രാവിലെ ജോലിയ്ക്ക് പോയതാണ് ഉമ്മര്‍. അതിനുശേഷം ഇയാളെ കാണാതാകുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉമ്മറിനെ മരിച്ച നിലയില്‍ വനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്.

എന്നാല്‍ ഉമ്മറിന് കാട്ടാന ആക്രമണം നേരിട്ടത് എപ്പോഴാണെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വരുത്താനായിട്ടില്ല. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.