പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

കേന്ദ്ര സര്‍ക്കാര്‍ അയയ്ക്കുന്ന പ്രതിനിധി സംഘത്തിനൊപ്പം ശനിയാഴ്ച യാത്ര ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ആദ്യം പോകുന്നത് സൗത്ത് അമേരിക്കന്‍ രാജ്യമായ ഗയാനയിലേക്കായിരിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്ററി ബ്രീഫിംഗിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. താനുള്‍പ്പെട്ട പ്രതിനിധി സംഘത്തിന്റെ ബ്രീഫിംഗ് വെള്ളിയാഴ്ചയായിരിക്കും. ചില സംഘങ്ങള്‍ നേരത്തെ പോകുന്നുണ്ട്. അതുകൊണ്ട് നാളെ അവരുടെ മീറ്റിംഗ് നടക്കുമെന്നും തരൂര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ ബിഗ് മെമ്മോറിയല്‍ ഡേ വീക്കെന്‍ഡ് ആയതിനാലും ജൂണ്‍ 2 വരെ യുഎസ് കോണ്‍ഗ്രസ് ചേരുന്നില്ല എന്നതിനാലും തങ്ങളുടെ പ്രതിനിധി സംഘം അല്‍പ്പം വൈകിയേ അമേരിക്കയിലേയ്ക്ക് പോകുന്നുള്ളൂ. അവിടെ നേരത്തെ എത്തുന്നതില്‍ അര്‍ത്ഥമില്ല. മെയ് 24-ന് സംഘം പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തരൂര്‍ അറിയിച്ചു.

തങ്ങള്‍ ആദ്യം ജോര്‍ജ്ജ് ടൗണിലേക്കും പിന്നീട് പനാമയിലേക്കും കൊളംബിയയിലേക്കും ബ്രസീലിലേക്കും ഒടുവില്‍ അമേരിക്കയിലേക്കുമായിരിക്കും പോകുകയെന്നും ശശി തരൂര്‍ വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സംഘത്തെ രൂപീകരിച്ചത്.