കേരള തീരത്തെ തുടര്‍ച്ചയായ കപ്പലപടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് സുരേഷ് ഗോപി; 'എയിംസിന് വേണ്ടി കേരളം നല്‍കിയത് ഒരേ ഒരു ഓപ്ഷന്‍, എന്നിട്ട് ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാര്യങ്ങള്‍ അന്വേഷിക്കൂ'

കേരള തീരത്ത് തുടര്‍ച്ചയായുണ്ടാകുന്ന കപ്പലപകടങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിതെന്നും മത്സ്യത്തൊഴിലാളികളെ അടക്കം ബാധിക്കുന്ന വിഷയമാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെയെന്നും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടെങ്കില്‍ കേന്ദ്രം തീര്‍ച്ചയായും ഇടപെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിലെ എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിന് സംസ്ഥാന സര്‍ക്കാരിന് നേര്‍ക്ക് സംശയമുന നീട്ടുകയാണ് ബിജെപി നേതാവ് ചെയ്തത്. എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിട്ടുള്ളൂ എന്നാണ് സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നത്. മൂന്ന് ഓപ്ഷനുകളാണ് നല്‍കേണ്ടതെന്നിരിക്കെ ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങള്‍ അന്വേഷിക്കൂ എന്നും കേന്ദ്രമന്ത്രി പറഞ്ഞു. തന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് കേരളത്തില്‍ എയിംസ് പദ്ധതി പ്രഖ്യാപിക്കുമെന്നും അത് വരേണ്ട സ്ഥലത്ത് എന്ത് തര്‍ക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചോദിക്കാന്‍ വരൂ എന്നും തൃശൂര്‍ എംപി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

2019-ല്‍ താന്‍ മെട്രോ നീട്ടുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ എല്ലാവരും അവഹേളിച്ചെന്നും എന്നാല്‍ ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യമാണെന്ന് കൂടി സുരേഷ് ഗോപി പറഞ്ഞു. താന്‍ പറഞ്ഞത് തന്റെ സ്വപ്‌നമായിരുന്നുവെന്നും എന്നാല്‍ കൊച്ചി മെട്രോ എന്ന് പറയുന്നത് കൊച്ചിക്കകത്ത് ഒതുങ്ങിനില്‍ക്കുന്ന ഒന്നാണെന്ന് പറഞ്ഞായിരുന്നു അവഹേളന പ്രതികരണങ്ങളെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

2019-ല്‍ മെട്രോയെക്കുറിച്ച് പറഞ്ഞപ്പോള്‍ എല്ലാവരും അവഹേളിച്ചതാണ്. അത് വാഗ്ദാനമേ അല്ലായിരുന്നു. കോയമ്പത്തൂര്‍ വരെ, അല്ലെങ്കില്‍ പാലക്കാട്, പാലിയേക്കര, അല്ലെങ്കില്‍ ചാലക്കുടി, നെടുമ്പാശ്ശേരി എന്ന് പറയുന്നത് സ്വപ്നമാണ്. ഒരു സ്വപ്നമായിട്ടാണ് അന്ന് അത്അവതരിപ്പിക്കാന്‍ കഴിഞ്ഞത്. 2024-ല്‍ ലോക്‌സഭാതിരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ വീണ്ടും അത് ഉന്നയിച്ചു. ഇപ്പോഴും ആ സ്വപ്നം സ്വപ്നമായി നിലനില്‍ക്കുന്നു. പക്ഷെ, യാഥാര്‍ത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യം ഉണ്ട്. 2019-ല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അപക്വമായ പ്രത്യാരോപണങ്ങളായിരുന്നു ഉണ്ടായത്. കൊച്ചി മെട്രോ എന്ന് പറയുന്നത് കൊച്ചിക്കകത്ത് ഒതുങ്ങിനില്‍ക്കുന്ന ഒന്നാണെന്നായിരുന്നു പ്രതികരണങ്ങള്‍.

ഭവന, നഗരകാര്യ, ഊര്‍ജ്ജ മന്ത്രാലയ വകുപ്പ് മന്ത്രി മനോഹര്‍ ലാലുമായി മെട്രോ കാര്യം ചര്‍ച്ചചെയ്തപ്പോള്‍ അദ്ദേഹം പറഞ്ഞത്, കേരളത്തില്‍ ആര്‍ആര്‍ടിഎസ് അഥവ റാപ്പിഡ് റെയില്‍ ട്രാന്‍സ്ഫര്‍ സിസ്റ്റം പദ്ധതിയാണ് യോജിച്ചത് എന്നായിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. നെടുമ്പാശ്ശേരി വരെ മെട്രോ വരുമെന്ന് ഉറപ്പായിരുന്നു. അത് അങ്കമാലി വരെ കൊണ്ടുവന്നതിന് ശേഷം അങ്കമാലിയില്‍നിന്ന് ക്രോസ് കട്ട് ചെയ്ത് കൊടുങ്ങല്ലൂരിന്റെ വടക്കുഭാഗം ചേര്‍ന്ന്, നാട്ടിക, തൃപ്രയാര്‍, ചേറ്റുവ വഴി ഗുരുവായൂര്‍, പൊന്നാനി, തിരൂര്‍ ചെന്നു കഴിഞ്ഞാല്‍ ഈ പ്രദേശത്തുള്ളവര്‍ക്കെല്ലാം റെയില്‍ എക്‌സിപീരിയന്‍സ് കിട്ടും. മെട്രോയേക്കാള്‍ വേഗത്തില്‍ യാത്ര സാധ്യമാകുമെന്നും പദ്ധതിയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞു.

Read more

ശശി തരൂരിന്റെ പ്രധാനമന്ത്രിയോടുള്ള സമീപനത്തെ കുറിച്ചും കേന്ദ്ര മന്ത്രി പ്രതികരിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ പ്രധാനമന്ത്രിയെ പ്രകീര്‍ത്തിക്കുകയാണെന്നും അതിനാല്‍ ശശി തരൂരിനും പുകഴ്ത്താമെന്നും സുരേഷ് ഗോപി പറഞ്ഞു. തരൂരിന്റെ നിലപാടില്‍ സംഘ ചായ്‌വുണ്ടെങ്കില്‍ അതില്‍ വ്യക്തതവരുത്തേണ്ടത് അദ്ദേഹംതന്നെ ആണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.