ഒഡീഷയിലെ ഗജപതി ജില്ലയിൽ ഭുവനേശ്വർ ഗ്രാമത്തിൽ പീഡനത്തിനിരയായവർ ഒത്തുചേർന്ന് അറുപതുകാരനോട് പ്രതികാരം. 8 സ്ത്രീകളാണ് ഗ്രാമത്തിലെ സ്ത്രീകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകത്തിച്ചത്. വയോധികനെ കാണാനില്ലെന്ന കുടുംബത്തിൻ്റെ പരാതിയിൽ അന്വേഷണം തുടങ്ങിയ പൊലീസ് ഒടുവിൽ സംഭവം കൊലപാതകണമെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ 10 പേർ അറസ്റ്റിലായിട്ടുണ്ട്.
വയോധികനെ കാണാനില്ലെന്നായിരുന്നു കുടുംബം പരാതി നൽകിയത്. പിന്നാലെ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ വയോധികൻ കൊല്ലപ്പെട്ടതായും മൃതദേഹം കത്തിച്ചതായും വിവരം ലഭിക്കുകയായിരുന്നെന്നു പൊലീസ് ഉദ്യോഗസ്‌ഥൻ ബസന്ദ് സേതി പറഞ്ഞു. ഗ്രാമത്തിൽനിന്ന് 2 കിലോമീറ്റർ ദൂരെ വനമേഖലയിൽനിന്നാണ് വയോധികന്റെ അസ്ഥികൾ പൊലീസ് കണ്ടെടുക്കുന്നത്.
കേസിൽ എട്ടു വനിതകളടക്കം 10 പേരാണ് അറസ്റ്റിലായത്. പഞ്ചായത്തംഗവും അറസ്‌റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. കഴിഞ്ഞ മൂന്നിന് പ്രതി 52 വയസ്സുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്‌റ്റിലായവർ പറഞ്ഞു. ഇയാൾ മുൻപു പീഡിപ്പിച്ച വനിതകൾ വിധവയുടെ വീട്ടിൽ ഒത്തുചേർന്നശേഷം മറ്റു 2 പേരുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കൊലപാതകം നടന്ന ദിവസം സ്ത്രീകൾ ഒന്നിച്ച് വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. പിന്നീട് ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസ്സുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തി. വയോധികനിൽനിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങൾ നേരിട്ടിരുന്നെന്നാണ് പിടിയിലായവരിൽ ആറുപേർ പൊലീസിനോട് പറഞ്ഞത്. ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നും സ്ത്രീകൾ പറഞ്ഞു.