വെല്‍ഫയര്‍ പാര്‍ട്ടി മുന്‍പും യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്; ഇടതുപക്ഷത്തിനും വോട്ട് ചെയ്തിട്ടുണ്ട്, അന്നൊന്നും ഇല്ലാത്ത ചോദ്യം ഇപ്പോള്‍ എന്തിനെന്ന് ആര്യാടന്‍ ഷൗക്കത്ത്

വെല്‍ഫയര്‍ പാര്‍ട്ടി നേരത്തെ രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും വോട്ട് ചെയ്തിട്ടുണ്ടെന്ന് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. 2019ലും 2024ലും വെല്‍ഫെയര്‍ പാര്‍ട്ടി രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്തു. 2024ല്‍ തന്നെ പ്രിയങ്ക ഗാന്ധിക്കും വോട്ട് ചെയ്തു. അന്നൊന്നും ഇല്ലാത്ത ചോദ്യം ഇന്ന് ഉയരുന്നത് എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

നേരത്തെ വെല്‍ഫെയര്‍ പാര്‍ട്ടി ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്നു. വര്‍ഗീയ പാര്‍ട്ടി ആണെങ്കില്‍ ഇടതുപക്ഷം വോട്ട് വാങ്ങിയത് എന്തിനെന്നും ഷൗക്കത്ത് ചോദിച്ചു. എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചാല്‍ അപ്പോള്‍ വര്‍ഗീയ പാര്‍ട്ടി ആവില്ല. എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചില്ലെങ്കില്‍ വര്‍ഗീയ പാര്‍ട്ടിയാകും. ഇതിന് ഇടതുപക്ഷമാണ് മറുപടി നല്‍കേണ്ടതെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഒന്‍പത് വര്‍ഷമായി നിലമ്പൂരിലെ ജനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രം കബളിപ്പിക്കപ്പെട്ടു. നിലമ്പൂരിലെ ജനങ്ങള്‍ അരക്ഷിതരായി കഴിയുകയാണെന്നും ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിഷയത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിച്ചു. പിണറായിയും ജമാ അത്തെ ഇസ്ലാമിയും തമ്മില്‍ മുമ്പ് പരസ്യമായി ചര്‍ച്ച നടത്തിയെന്ന് വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളുടെ മുന്‍ പ്രസ്താവനകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി.

Read more

സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി മതേതര പാര്‍ട്ടി. യുഡിഎഫിന് പിന്തുണ നല്‍കുമ്പോള്‍ വര്‍ഗീയ പാര്‍ട്ടി എന്നതാണ് സിപിഎം നിലപാട്, മദനിയെ വര്‍ഗീയവാദി എന്ന് വിളിച്ചവര്‍ക്ക് പിഡിപി പിന്തുണയില്‍ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.