ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെതിരായ തന്റെ ആക്രമണം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഓപ്പറേഷന്‍ സിന്ദൂരിന്റെ ‘തുടക്കത്തില്‍’ തന്നെ ആക്രമണത്തിന്റെ നീക്കം കേന്ദ്രം പാകിസ്ഥാനെ അറിയിച്ചതിനാല്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന ചോദ്യം ആവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധി. ഇത് ഒരു ‘വീഴ്ച’ അല്ലെന്നും ‘കുറ്റകൃത്യമാണ്’ എന്നുമുള്ള വാദം കോണ്‍ഗ്രസ് നേതാവ് ഇന്നും ആവര്‍ത്തിച്ചു. ഓപറേഷന്‍ സിന്ദൂറില്‍ കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നടപടികളെ കുറ്റപ്പെടുത്തി വീണ്ടും രംഗത്തെത്തിയ രാഹുല്‍ ഗാന്ധി പ്രത്യാക്രമണം പാകിസ്ഥാന്‍ നേരത്തെയറിഞ്ഞിതിനാല്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന ചോദ്യം ആവര്‍ത്തിച്ചു.

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ മൗനവും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തു. ജയശങ്കറിന്റെ മൗനം ഒന്നും പറയാനില്ലാത്തത് കൊണ്ടല്ലെന്നും ആ മൗനം വിനാശകരമാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. മന്ത്രി മൗനമായതിനാല്‍ ഒന്നുകൂടി ചോദിക്കട്ടെ പാകിസ്ഥാന് അറിയാമായിരുന്നതുകൊണ്ട് നമുക്ക് എത്ര ഇന്ത്യന്‍ വിമാനങ്ങള്‍ നഷ്ടപ്പെട്ടു എന്നാണ് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു കേന്ദ്രസര്‍ക്കാരിനോട് ചോദിക്കുന്നത്. ഇത് ഒരു വീഴ്ചയല്ലെന്നും കുറ്റകൃത്യമായിരുന്നുവെന്നും രാഷ്ട്രം സത്യം അര്‍ഹിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയാണ്.

വിദേശകാര്യമന്ത്രി ജയശങ്കറിന്റെ മൗനം പറയാന്‍ ഒന്നുമില്ലാത്തതിനാലല്ല, അത് വിനാശകരമാണ്.
അപ്പോള്‍ ഞാന്‍ വീണ്ടും ചോദിക്കട്ടെ: പാകിസ്ഥാന് അറിയാമായിരുന്നതിനാല്‍ നമുക്ക് എത്ര ഇന്ത്യന്‍ വിമാനങ്ങള്‍ നഷ്ടപ്പെട്ടു?
ഇതൊരു വീഴ്ചയല്ല. ഇതൊരു കുറ്റകൃത്യമായിരുന്നു. രാഷ്ട്രം സത്യം അര്‍ഹിക്കുന്നു.

മന്ത്രി ജയ്ശങ്കര്‍ മാധ്യമങ്ങളുമായി സംവദിക്കുന്ന ഒരു വീഡിയോ ശനിയാഴ്ച രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നു. അതില്‍ ജയശങ്കര്‍ പറയുന്നത് ‘ഓപ്പറേഷന്‍ ആരംഭിച്ചപ്പോള്‍ തന്നെ പാകിസ്ഥാന് ഒരു സന്ദേശം അയച്ചിരുന്നുവെന്നാണ്, ഞങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുകയാണെന്നും സൈന്യത്തിന് നേരെ ആക്രമണം നടത്തുന്നില്ലെന്നും, അതിനാല്‍ സൈന്യത്തിന് വേറിട്ടു നില്‍ക്കാനും ഈ നടപടിയില്‍ ഇടപെടാതിരിക്കാനും ഒരു ഓപ്ഷന്‍ ഉണ്ടെന്നുമാണ്. നല്ല ഉപദേശം സ്വീകരിക്കരുതെന്ന് അവര്‍ തീരുമാനിച്ചുവെന്നും ജയശങ്കര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ’ വീഡിയോ പങ്കിട്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധി ചോദ്യം ഉന്നയിച്ചത്.

‘നമ്മുടെ ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ പാകിസ്ഥാനെ അതിനെ കുറിച്ച് അറിയിക്കുന്നത് ഒരു കുറ്റകൃത്യമായിരുന്നു. ഇന്ത്യ അത് ചെയ്തുവെന്ന് വിദേശകാര്യ മന്ത്രാലയം പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ആരാണ് അതിന് അനുമതി നല്‍കിയത്? അതിന്റെ ഫലമായി നമ്മുടെ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടു?.

ഈ ചോദ്യമാണ് രാഹുല്‍ ഗാന്ധി വീണ്ടും ഉന്നയിക്കുന്നത്. ഇതിന് കൃത്യമായൊരു മറുപടി നല്‍കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പകരം ചോദ്യം ഉന്നയിക്കുന്നവര്‍ക്ക് നേര്‍ക്ക് ദേശദ്രോഹമാണ് ചെയ്യുന്നതെന്ന തരത്തില്‍ പ്രതികരണം മാത്രമാണ് ബിജെപിയില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നത്. ‘വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും മന്ത്രിയുടെ പരാമര്‍ശങ്ങളെ പ്രതിപക്ഷ നേതാവ് തെറ്റായി ചിത്രീകരിച്ചത് ‘ദുരുദ്ദേശ്യപരമാണെന്നുമാണ് ബിജെപി പറയുന്നത്. ഇങ്ങനെ ഒരു സമയത്താണോ ഈ കുറ്റം ചുമത്തലും ചോദ്യം ചെയ്യലും വേണ്ടതെന്നും ബിജെപി ചോദിക്കുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരത്തേ രംഗത്ത് വന്നിരുന്നു. ഭീകരാക്രമണം നടക്കുമെന്ന ഇന്റിലിജന്‍സ് റിപ്പോര്‍ട്ട് മൂന്ന് ദിവസം മുന്‍പ് പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നതായി ഖര്‍ഗെ ആരോപിച്ചു. 19ന് കശ്മീരില്‍ നടക്കേണ്ട പ്രധാനമന്ത്രിയുടെ പരിപാട് മാറ്റിവച്ചത് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. വിവരം മറച്ച് വച്ച് നിഷ്‌ക്കളങ്കരായ ജനങ്ങളെ കുരുതി കൊടുക്കുകയായിരുന്നുവെന്നും ഖര്‍ഗെ ആരോപിച്ചു