IND VS ENG: ഈ മോൻ വന്നത് ചുമ്മാ പോകാനല്ല, ഇതാണ് എന്റെ മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. 160 പന്തുകളിൽ നിന്നായി 76 റൺസാണ് താരം അടിച്ചെടുത്തത്. എന്നാൽ 250 റൺസ് ആകുന്നതിനു മുൻപ് തന്നെ ഇന്ത്യക്ക് 5 വിക്കറ്റുകൾ നഷ്ടമായി എന്നത് നിരാശ തരുന്ന കാര്യമാണ്.

എന്നാൽ മത്സരത്തിനിടയിൽ നാടകീയമായ സംഭവവികാസങ്ങൾക്കും ആരാധകർ സാക്ഷിയായി. മത്സരത്തിന്റെ 17-ാം ഓവറിനിടെ ജയ്‌സ്വാളും സ്‌റ്റോക്‌സും നേര്‍ക്കുനേര്‍ വന്നു. കരുണിന്റെ ബാറ്റിങ്ങിനിടെയും ജയ്‌സ്വാളിനെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ചൊറിഞ്ഞതോടെ രംഗം കൂടുതല്‍ ചൂടുപിടിച്ചു. എന്നാൽ താരത്തിനുള്ള മറുപടി അപ്പോൾ തന്നെ ജയ്‌സ്വാൾ നൽകിയിരുന്നു. തുടർച്ചയായി രണ്ടാം ടെസ്റ്റ് മത്സരത്തിലും ജയ്‌സ്വാൾ അർദ്ധ സെഞ്ചുറി നേടി.

ടോസ് നഷ്ടപെട്ട ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപണർ കെ എൽ രാഹുലിനെ നഷ്ടമായി. തുടർന്ന് വന്ന കരുൺ നായർ 31 റൺസ് നേടിയെങ്കിലും താരത്തിന്റെ ഇന്നിങ്‌സ് നീണ്ടു നിന്നില്ല. പിന്നീട് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചത് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും യശസ്‌വി ജൈസ്വാളും ചേർന്നാണ്. എന്നാൽ സെഞ്ച്വറി നേടാനാവാതെ ജയ്‌സ്വാൾ 87 റൺസ് നേടി മടങ്ങി.

കൂടാതെ വിക്കറ്റ് കീപ്പർ റിഷബ് പന്ത് 25 റൺസ് നേടി മടങ്ങി. പിന്നീട് വന്ന ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഢിക്കും (1) മടങ്ങേണ്ടി വന്നു. നിലവിൽ ഗില്ലിനോടൊപ്പം ക്രീസിൽ നില്കുന്നത് രവീന്ദ്ര ജഡേജയാണ്. മികച്ച കൂട്ടുകെട്ട് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമാകു.