പന്തിന് പിന്നാലെ ജഡേജയ്ക്കും സെഞ്ച്വറി, ഇന്ത്യ കുതിക്കുന്നു

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ റിഷഭ് പന്തിന് പിന്നാലെ രവീന്ദ്ര ജഡേജയ്ക്കും സെഞ്ച്വറി. 183 പന്തില്‍ 13 ഫോറിന്റെ അകമ്പടിയിലാണ് ജഡേജയുടെ സെഞ്ച്വറി നേട്ടം.

രണ്ടാം ദിനം 7 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സെടുത്ത മുഹമ്മദ് ഷമിയുടെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്. ജഡേജക്കൊപ്പം നായകന്‍ ജസ്പ്രീത് ബുംറയാണ് ക്രീസില്‍.

ആദ്യ ദിനം വെറും 89 പന്തില്‍ ടെസ്റ്റിലെ തന്റെ അഞ്ചാം സെഞ്ച്വറി കുറിച്ച പന്ത് 111 പന്തില്‍ 146 റണ്‍സെടുത്തു. 19 ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ പ്രകടനം. ജഡേജയും പന്തും ചേര്‍ന്ന് 6ാം വിക്കറ്റില്‍ 222 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

ശുഭ്മന്‍ ഗില്‍ (24 പന്തില്‍ 17), ചേതേശ്വര്‍ പൂജാര (46 പന്തില്‍ 13), ഹനുമ വിഹാരി (53 പന്തില്‍ 20), വിരാട് കോഹ്ലി (19 ബോളില്‍ 11), ശ്രേയസ് അയ്യര്‍ (11 ബോളില്‍ 15), ശര്‍ദുല്‍ താക്കൂര്‍ (12 പന്തില്‍ 1) എന്നിവരുടെ വിക്കറ്റുകളാണ് ഒന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായത്.

Read more

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മഴ മൂലം 73 ഓവറാണ് ഇന്നലെ കളിക്കാനായത്. ഇംഗ്ലണ്ടിനു വേണ്ടി ജയിംസ് ആന്‍ഡേഴ്‌സന്‍ 3 വിക്കറ്റും മാത്യു പോട്‌സ് 2 വിക്കറ്റും ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.