നവംബറിലെ മെഗാ ലേലത്തിന് മുമ്പ് ടീമുകൾ പാലിക്കേണ്ട നിർദേശങ്ങളെക്കുറിച്ച് ബിസിസിഐ ചില സുപ്രധാന നിർദേശങ്ങളാണ് കഴിഞ്ഞ ശനിയാഴ്ച്ച നൽകിയത്. രോഹിത് ശർമ്മയെ വാങ്ങി ഐപിഎൽ 2025-ൻ്റെ ക്യാപ്റ്റനായി നിയമിക്കണമെന്ന് മുൻ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം താരം മുഹമ്മദ് കൈഫ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ആവശ്യപ്പെട്ടു.
ടൂർണമെൻ്റിൻ്റെ പതിനേഴാം സീസണിന് മുന്നോടിയായി രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മുംബൈ ഇന്ത്യൻസ് പുറത്താക്കുകയും പകരം ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിക്കുകയും ചെയ്തു. പോയിൻ്റ് പട്ടികയിൽ മുംബൈ അവസാന സ്ഥാനത്തെത്തിയതോടെ നീക്കം തിരിച്ചടിയായി. രോഹിതിനെ സ്വന്തമാക്കാനുള്ള അവസരം ആർസിബി നഷ്ടപ്പെടുത്തരുതെന്ന് കൈഫ് നിർദ്ദേശിച്ചു.
ഐപിഎലിന്റെ ആദ്യ നാളുകൾ മുതൽ വിരാട് കോലി ആർസിബിക്ക് വേണ്ടി കളിക്കുന്നുണ്ടെങ്കിലും ഫ്രാഞ്ചൈസിയെ വിജയത്തിലേക്ക് നയിക്കാനായില്ല. ടീമിനായി ബാറ്റിംഗിൽ ഈ കാലയളവിൽ എല്ലാം മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. “ഏത് കളിക്കാരനും മോശം സമയം ഉണ്ടാകാം. പക്ഷേ ക്രിക്കറ്റർമാരിൽ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ രോഹിത് ശർമ്മ പ്രശസ്തനാണ്. ആർസിബി രോഹിതിനെ വാങ്ങി ക്യാപ്റ്റനായി നിയമിക്കണം, ”മുഹമ്മദ് കൈഫ് പറഞ്ഞു.
അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു ഫ്രാഞ്ചൈസിക്ക് ആറ് കളിക്കാരെ നിലനിർത്താം.