തനിക്കെതിരെ എക്‌സിൽ പ്രത്യക്ഷപ്പെട്ട ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് നടൻ വിജയ് സേതുപതി. തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുന്ന ആരുടെയോ പ്രവൃത്തിയായിട്ടാണ് ആരോപണങ്ങൾ കാണപ്പെടുന്നതെന്നും അപകീർത്തികരമായ പ്രചാരണങ്ങൾ തന്നെ ബാധിക്കില്ലെന്നും വിജയ് സേതുപതി പറഞ്ഞു. ആരോപണത്തിനെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും നടന്‍ പ്രതികരിച്ചു.
എന്നെ അകലെ നിന്ന് അറിയാവുന്ന ആർക്കും ഇത് കേട്ട് ചിരി വരും. എനിക്കും എന്നെ അറിയാം. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങൾ എന്നെ അസ്വസ്ഥനാക്കില്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. പക്ഷേ ‘ഇത് അങ്ങനെയാകട്ടെ. ഈ സ്ത്രീ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. അവർക്ക് പ്രശസ്തിയുടെ ഏതാനും നിമിഷങ്ങൾ മാത്രമേയുള്ളൂ. അവർ അത് ആസ്വദിക്കട്ടെ എന്ന് അവരോട് പറയും’ എന്ന് വിജയ് പറഞ്ഞു.
ഉപയോക്താവിനെതിരെ സൈബർ കുറ്റകൃത്യ പരാതി നൽകിയിട്ടുണ്ടെന്നും അത്തരം അപകീർത്തികരമായ പ്രചാരണങ്ങൾ തന്നെ ബാധിക്കില്ലെന്നും വിജയ് കൂട്ടിച്ചേർത്തു. ‘ഏഴു വർഷമായി പലതരം അപവാദപ്രചാരണങ്ങളും ഞാൻ നേരിടുന്നുണ്ട്. ഇതുവരെ അത്തരമൊന്ന് എന്നെ ബാധിച്ചിട്ടില്ല. ഇനി ഒരിക്കലും ബാധിക്കുകയുമില്ല’ അദ്ദേഹം പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ‘തലൈവൻ തലൈവി’യുടെ വിജയവുമായി ആരോപണങ്ങൾ ബന്ധപ്പെട്ടിരിക്കാമെന്ന് നടൻ അഭിപ്രായപ്പെട്ടു. രമ്യ മോഹൻ എന്ന എക്സ് ഉപയോക്താവാണ് പരാതി നൽകിയത്. വിജയ് തനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു വെളിപ്പെടുത്തൽ.