ഒടുവില്‍ ഡി കോക്ക് 'മുട്ടുകുത്തി'; ആരാധകരോടും ടീമിനോടും ക്ഷമ ചോദിച്ച് താരം

വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ അണിചേരാത്തതിന് ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് മാപ്പ് ചോദിച്ചു. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കളത്തില്‍ മുട്ടുകുത്തിയിരിക്കാന്‍ തയാറാണെന്നും ഡി കോക്ക് അറിയിച്ചു.

വാക്കുകള്‍ അത്ര മികച്ച രീതിയില്‍ പ്രയോഗിക്കുന്നയാളല്ല ഞാന്‍. എങ്കിലും എന്നെകൊണ്ട് കഴിയുന്ന രീതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു. സംഭവിച്ചതിനെല്ലാം ക്ഷമ ചോദിക്കുന്നു. മുട്ടുകുത്തിയിരിക്കുന്നതിലുടെ മറ്റുള്ളവരെ ബോധവല്‍ക്കരിക്കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യാന്‍ സന്തോഷമേയുള്ളൂ- ഡി കോക്ക് പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹ താരങ്ങളോട് നന്ദി പറയുന്നു, പ്രത്യേകിച്ച് ക്യാപ്റ്റന്‍ തെംബ ബാവുമയോട്. തെംബ അതിശയിപ്പിക്കുന്ന നായകനാണ്. ദക്ഷിണാഫ്രക്കയ്ക്കുവേണ്ടി ക്രിക്കറ്റ് കളിക്കുന്നതിനെക്കാള്‍ ഇഷ്ടമുള്ള മറ്റൊരു കാര്യമില്ലെന്നും ഡി കോക്ക് പറഞ്ഞു.

ട്വന്റി20 ലോക കപ്പില്‍ വെസ്റ്റിന്‍ഡീസുമായുള്ള ദക്ഷിണാഫ്രിക്കയുടെ മത്സരത്തില്‍ നിന്ന് ഡി കോക്ക് പിന്മാറിയിരുന്നു. വര്‍ണവിവേചന വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കളത്തില്‍ മുട്ടുകുത്തിയിരിക്കാന്‍ വിമുഖത കാട്ടിയായിരുന്നു ഡി കോക്കിന്റെ തീരുമാനം. സംഭവം വിവാദമായതോടെ ഡി കോക്കിനോട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരണം തേടിയിരുന്നു.