'തല'വര മായ്ക്കാനാകാതെ ഇന്ത്യ, ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക്

ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരുന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇന്ത്യയെ വീഴ്ത്തി തങ്ങളുടെ ആറാം ലോക കിരീടം ചൂടി ഓസ്‌ട്രേലിയ. ഇന്ത്യ മുന്നോട്ടുവെച്ച 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയശില്പി.

ഹെഡ് 120 ബോളില്‍ 4 സിക്‌സിന്റെയും 15 ഫോറിന്റെയും അകമ്പടിയില്‍ 137 റണ്‍സ് എടുത്തു. മാര്‍ണസ് ലബുഷെയ്ന്‍ അര്‍ദ്ധ സെഞ്ച്വറി നേടി 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ 7, മിച്ചെല്‍ മാര്‍ഷ് 15, സ്റ്റീവ് സ്മിത്ത് 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ടും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍  ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍  240 റൺസ് മാത്രമാണ് നേടാനായത്. കളം നിറഞ്ഞ് കളിച്ച ഓസ്‌ട്രേലിയൻ ബോളറുമാരും ഫീൽഡറുമാരും ചേർന്നപ്പോൾ ഇന്ത്യക്ക് ഉത്തരം ഇല്ലാതെ ആയി.

കൃത്യമായ ഗെയിം പ്ലാനിലാണ് ഓസ്ട്രേലിയ കളത്തിൽ ഇറങ്ങിയത്. ആക്രമണ ബാറ്റിംഗിന് മിടുക്കനായ രോഹിത്തിന്റെ സോണുകളിൽ എല്ലാം ഫീൽഡറുമാരെ പ്ലേസ് ചെയ്ത തന്ത്രം മാത്രമെ ആയിരുന്നില്ല ഗില്ലിനെ അവർ കൃത്യമായ സമ്മർദ്ദത്തിൽ ആക്കുകയും ചെയ്തു, എന്നാൽ സമ്മർദ്ദ പൂട്ട് പൊളിച്ച രോഹിത് ബൗണ്ടറികളും സിക്‌സും നേടി തുടങ്ങിയതോടെ ആരാധകർ ആവേശത്തിലായി. ഇതിനിടയിൽ സ്കോർ ബോർഡിൽ 30 റൺ നിൽക്കെ സ്റ്റാർക്കിന് ഇരയായി ഗിൽ (4) മടങ്ങി. ശേഷം കോഹ്‌ലി ക്രീസിൽ എത്തിയതോടെ മനോഹരമായ രീതിയിൽ തന്നെ ആ കൂട്ടുകെട്ട് മുന്നേറി.

Read more

 രോഹിത് യദേഷ്ടം മുന്നേറിയപ്പോൾ കോഹ്‌ലി മനോഹരമായി അദ്ദേഹത്തെ പിന്തുണച്ചു. ഇതിനിടയിൽ ആയിരുന്നു മാക്സ്വെല്ലിനെ തുടർച്ചയായ പന്തുകളിൽ സിക്സിനും ഫോറിനും പറത്തിയ രോഹിത്തിന് മൂന്നാം പന്തിൽ പിഴച്ചത്. മറ്റൊരു സിക്സിന് ശ്രമിക്കുക ആയിരുന്ന താരത്തിന് പിഴച്ചപ്പോൾ അത് മാക്‌സ്‌വെൽ എടുത്ത വിക്കറ്റ് എന്നതിനേക്കാൾ ഉപരി ക്യാച്ച് എടുത്ത ട്രാവിസ് ഹെഡിന്റെ വിക്കറ്റ് ആയിരുന്നു അത്. പുറകിലേക്കു ഓടിയെടുത്ത ആ ക്യാച്ചിന് അത്രത്തോളം വിലയുണ്ടെന്ന് ഓസ്‌ട്രേലിയക്ക് ഉറപ്പായിരുന്നു. 47 റൺ എടുത്ത രോഹിത് പുറത്താകുമ്പോൾ സ്റ്റേഡിയം നിശബ്ധമായി. ഈ ടൂർണമെന്റിൽ മനോഹരമായ ഫോമിൽ കളിച്ച ശ്രേയസ് അയ്യർ വന്ന പോലെ തന്നെ കമ്മിൻസിന് ഇരയായി മടങ്ങിയപ്പോൾ അദ്ദേഹം എടുത്തത് 4 റൺസ് മാത്രം. അതോടെ ഓസ്ട്രേലിയ പിടിമുറുക്കി.ശേഷം ക്രീസിൽ ഉറച്ച കോഹ്‌ലി- രാഹുൽ സഖ്യം കുറെ നേരം ക്രീസിൽ നിന്നെങ്കിലും കൂടുതൽ ഒന്നും ചെയ്യാൻ ആയില്ല. കോഹ്‌ലി (54) അര്ധ സെഞ്ച്വറി പിന്നിട്ട ശേഷം മടങ്ങി. കമ്മിൻസിന്റെ പന്തിൽ കോഹ്‌ലി പുറത്താകുമ്പോൾ സ്റ്റേഡിയം നിശബ്ദമായി. പിന്നെ എത്തിയ ജഡേജ (9) ഒന്നും ചെയ്യാനാകാതെ മടങ്ങി. ശേഷം രാഹുൽ 66 ( 107 ) ഒരു ടെസ്റ്റ് ഇന്നിങ്സിന് തുല്യമായ കളിച്ച ശേഷം മടങ്ങി. സൂര്യകുമാർ യാദവ് 18 , ഷമി 6 , ബുംറ 1 എന്നിവരും നിരാശപ്പെടുത്തി. ഓസ്‌ട്രേലിയ്ക്കായി സ്റ്റാർക്ക് മൂന്നും ജോഷ് ഹേസൽവുഡ്, കമ്മിൻസ് എന്നിവർ രണ്ടും മാക്‌സ്‌വെൽ സാംബ എന്നിവർ ഒരു വിക്കറ്റും വീഴ്ത്തി.