സൂപ്പര്‍ താരത്തിന്റെ വിശദീകരണം കാത്ത് ക്രിക്കറ്റ് ബോര്‍ഡ്; തൃപ്തികരമല്ലെങ്കില്‍ കരിയറിന് അവസാനം

വര്‍ണവിവേചന വിരുദ്ധ പ്രചാരണത്തില്‍ പങ്കുചേരാന്‍ വിസമ്മതിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ വിശദീകരണം കാത്ത് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡി കോക്കിന്റെ കരിയര്‍ തന്നെ അവസാനിച്ചേക്കുമെന്നാണ് സൂചന.

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രസ്ഥാനത്തിന് അനുഭാവം പ്രകടിപ്പിച്ച് കളത്തില്‍ മുട്ടുകുത്തിയിരിക്കാന്‍ വിസമ്മതിച്ച് ട്വന്റി20 ലോക കപ്പിലെ വെസ്റ്റിന്‍ഡീസിനെതിരായ ദക്ഷിണാഫ്രിക്കയുടെ മത്സരത്തില്‍ നിന്ന് ഡി കോക്ക് പിന്മാറിയിരുന്നു. കളത്തില്‍ മുട്ടുകുത്തിയിരിക്കുന്ന കാര്യത്തില്‍ കളിക്കാര്‍ക്ക് ഇഷ്ട പ്രകാരം തീരുമാനമെടുക്കാമെന്നായിരുന്നു ആദ്യ ധാരണ. എന്നാല്‍ താരങ്ങള്‍ നിര്‍ബന്ധമായും കളത്തില്‍ മുട്ടുകുത്തിയിരിക്കണമെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക അവസാന നിമിഷം അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഡി കോക്ക് മത്സരത്തില്‍ നിന്ന് പിന്മാറിയത്.

Read more

വിഷയത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനുള്ളിലും അഭിപ്രായഭിന്നത ഉടലെടുത്തതായാണ് വിവരം. വര്‍ണവിവേചന വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണയ്ക്കാനുള്ള ധാര്‍മ്മിക ബാധ്യത ഡി കോക്കിനുണ്ടെന്നാണ് ഒരു പക്ഷം. അതേസമയം, പരസ്യ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അവകാശം ഡി കോക്കിനുണ്ടെന്ന് മറ്റൊരുകൂട്ടര്‍ വിലയിരുത്തുന്നു.