ഇത് അവസാന അവസരം, തിളങ്ങിയില്ലങ്കില്‍ ഈ താരത്തിന് 'കരിയര്‍ എന്‍ഡ്'

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ടീം ഇന്ത്യയെ പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം വിക്കറ്റ് കീപ്പറായി പ്രതീക്ഷിച്ചത് പോലെ തന്നെ റിഷഭ് പന്തിനെ പരിഗണിച്ചു. മുതിര്‍ന്ന താരം വൃദ്ധിമാന്‍ സാഹയാണ് ടീമിന്റെ രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍.

എന്നാല്‍ റിഷഭ് പന്തിനെ സംബന്ധിച്ച് ഈ പരമ്പര കരിയറിലെ സുപ്രധാനമായ ഒന്നാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറായി പിടിച്ച് നില്‍ക്കണമെങ്കില്‍ പന്തിന് ഈ പരമ്പരയില്‍ മികവ് തെളിയിച്ചേ മതിയാകു. അല്ലാത്തപക്ഷം ടീം ഇന്ത്യ മറ്റ് വിക്കറ്റ് കീപ്പിംഗ് ഒപ്ഷണുകള്‍ തിരഞ്ഞ് പോയേക്കും.

മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍ഗാമി ആയിട്ടാണ് റിഷഭ് പന്തിനെ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. എന്നാല്‍ ലോക കപ്പിലും വിന്‍ഡീസ് പര്യടനത്തിലുമെല്ലാം പന്തിന് ഇതുവരെ തന്റെ മികവ് പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരയിലും പന്തിന് തിളങ്ങാനായില്ല. ഇതാണ് പന്തിന് ദക്ഷിണാഫ്രിക്കന്‍ പര്യടനം നിര്‍ണായകമാകുന്നത്.

അതെസമയം മറുവശത്ത് ശ്രേയസ് അയ്യരെ പോലുളള യുവ വിക്കറ്റ് കീപ്പര്‍മാര്‍ മികവ് പ്രകടിപ്പിച്ചു കഴിഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്ത്യ എ ക്കായി മലയാളി താരം സഞ്ജു സാംസണും ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചിരുന്നു.