സൂര്യന്‍ കത്തുന്ന ചുരു, ഇഷ്ടഭക്ഷണം പോലും കഴിക്കാനാവാതെ ജനങ്ങള്‍

ഥാര്‍ മരുഭൂമിയുടെ പ്രവേശന കവാടം എന്ന് വിശേഷിപ്പിക്കുന്ന രാജസ്ഥാനിലെ ചുരു ചുട്ടുപൊള്ളുകയാണ്. ഉഷ്ണക്കാറ്റിന്റെ തീവ്രത കൂടിയപ്പോള്‍ ഇഷ്ടഭക്ഷണം പോലും കഴിക്കാനാവാത്ത ദുരിതം. ജീവജാലങ്ങള്‍ ചത്ത് പോകുന്നു. പച്ചപ്പ് കാണാന്‍ പോലും ഇല്ല. ചൂടുകാലത്തെ രോഗ ദുരിതങ്ങള്‍ വേറെ.

രാജസ്ഥാനില്‍ പൊതുവെ വരണ്ട കാലാവസ്ഥയാണെങ്കിലും ഇത്തവണ റെക്കോഡ് ചൂടാണ്. 50 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ലോകത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ സ്ഥലമാണ് ചുരു. കഴിഞ്ഞ തിങ്കളാഴ്ച താപനില 50.3 ഉം ശനിയാഴ്ചയിലേത് 50. 8 ഉം ആണ്. മെയ് 30ന് മാസത്തില്‍ 47.3 ഉം മെയ് 31ന് 48.5ഉം ജൂണ്‍ 1ന് 50.8 ഉം ജൂണ്‍ മൂന്നിന് 50.3 ഉം ജൂണ്‍ നാലിന് 48 ഉം ജൂണ്‍ അഞ്ചിന് 47. 3 ആയിരുന്നു ചുരുവിലെ താപനില. സാധാരണ ചൂടിനെക്കാള്‍ ഒമ്പത് ഡിഗ്രി സെല്‍ഷ്യസ് ആണ് അധികം രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇപ്പോള്‍ ചുരുവിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പാകിസ്ഥാനിലെ ജെക്കബാബാദാണ് ലോകത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലമായി ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.

ചൂടു മൂലമുണ്ടാകുന്ന അസുഖങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കരുതെന്നാണ് സര്‍ക്കാര്‍ തീരുമാനം. കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത രീതിയിലുള്ള ഭക്ഷണം കഴിക്കുന്നതു മൂലമുണ്ടാകുന്ന രോഗങ്ങള്‍, ഛര്‍ദി, തൊലിപ്പുറത്തുളള രോഗങ്ങള്‍ തുടങ്ങിയവയാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ചുരുവിലെ ജനങ്ങള്‍ക്ക് ചൂട് പരിചിതമാണ്. അതുകൊണ്ട് തന്നെ അവരുടെ ഭക്ഷണക്രമം എങ്ങിനെ വേണമെന്ന് അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോഗാ റാം പറയുന്നത്. വെള്ളം ധാരാളം കുടിക്കുന്നതിനോടൊപ്പം ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങള്‍ വേണം ഈ സമയത്ത് കഴിക്കേണ്ടതെന്ന് ഡോക്ടര്‍ പറയുന്നു. എണ്ണമയമുള്ളതും കട്ടിയുള്ളതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്നും ഡോക്ടര്‍ ഓര്‍മ്മപ്പെടുത്തുന്നു.

വലിയ ടാങ്കറുകളില്‍ ജലം എത്തിച്ച് അന്തരീക്ഷത്തിലേക്ക് ചീറ്റിച്ച് താപം കുറയ്ക്കുന്നുണ്ട്. ജനങ്ങള്‍ക്ക് ആശുപത്രികളിലും വീടുകളിലും കൂടുതല്‍ വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പക്ഷികള്‍ക്ക് വെള്ളം ചെറിയ പാത്രങ്ങളില്‍ കരുതണമെന്നും ജനങ്ങള്‍ക്ക് അവബോധം നല്‍കുന്നുണ്ട് സര്‍ക്കാര്‍.

കര്‍ഷകര്‍, തുറസ്ഥായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ അവരുടെ ജോലി സമയത്തില്‍ മാറ്റം വരുത്തി. പുലര്‍ച്ചെ മൂന്നര മുതല്‍ പലരും ജോലി തുടങ്ങും. ഏഴ് മണി വരെ ജോലി ചെയ്യും. രാത്രിയിലാണ് പിന്നീടുള്ള ജോലി.