താലിബാനെ പങ്കെടുപ്പിക്കണം എന്ന് പാകിസ്ഥാൻ, പറ്റില്ലെന്ന് മറ്റു രാജ്യങ്ങൾ; സാർക്ക് യോഗം റദ്ദാക്കി

ശനിയാഴ്ച ന്യൂയോർക്കിൽ നടത്താനിരുന്ന സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ -ഓപ്പറേഷൻ (സാർക്ക്) രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി.

അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ സാർക്ക് യോഗത്തിൽ താലിബാൻ പങ്കെടുക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് യോഗം റദ്ദാക്കിയതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇന്ത്യയും മറ്റ് ചില അംഗങ്ങളും ഈ നിർദ്ദേശത്തെ എതിർക്കുകയും സമവായത്തിന്റെയും യോജിപ്പിന്റെയും അഭാവം മൂലം യോഗം റദ്ദാക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തോട് അനുബന്ധിച്ച് എല്ലാ വർഷവും നടക്കുന്ന യോഗത്തിന് ആതിഥേയത്വം വഹിക്കാനിരുന്നത് നേപ്പാളായിരുന്നു.

താലിബാനെ ഇതുവരെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. കാബൂളിലെ പുതിയ ഭരണം ഇപ്പോഴും ഭൂരിഭാഗം ലോക രാഷ്ട്രങ്ങളും അംഗീകരിച്ചിട്ടില്ല, അഫ്ഗാനിസ്ഥാനിലെ ഉന്നത കാബിനറ്റ് മന്ത്രിമാരെ യുഎൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയാണ്, ഇയാൾ യുഎന്നിലും അനുബന്ധ യോഗങ്ങളിലും പങ്കെടുക്കാൻ സാധ്യതയില്ല.

കഴിഞ്ഞയാഴ്ച ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സി‌ഒ) യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് താലിബാന് ഉൾക്കൊള്ളൽ സ്വഭാവമില്ല എന്നാണ്. അഫ്ഗാനിസ്ഥാനിലെ ഭരണത്തെ അംഗീകരിക്കുന്നതിന് മുമ്പ് ലോകം ഒന്ന് ചിന്തിക്കണം എന്നും പ്രധാനമന്ത്രി പറഞ്ഞു. കാബൂളിലെ സർക്കാരിൽ സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും പ്രാതിനിദ്ധ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ പ്രാദേശിക അന്തർസർക്കാർ സംഘടനയാണ് സാർക്ക്.

അഫ്ഗാനിസ്ഥാന് വേണ്ടി യോഗത്തിൽ ഒരു കസേര ഒഴിച്ചിടാം എന്ന് സാർക്കിലെ ഭൂരിഭാഗം അംഗങ്ങളും സമ്മതിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, പാകിസ്ഥാൻ ഇത് സമ്മതിക്കാത്തതിനെ തുടർന്ന് യോഗം റദ്ദാക്കി.

എല്ലാ അംഗരാജ്യങ്ങളുടെയും സമ്മതമില്ലാത്തതിനാൽ യോഗം റദ്ദാക്കിയതായി സാർക്ക് സെക്രട്ടേറിയറ്റ് പറഞ്ഞതായി വാർത്താ ഏജൻസി എ.എൻ.ഐയും റിപ്പോർട്ട് ചെയ്തു.