രാജ്യത്തിനെതിരെ ഇന്ത്യ നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യ ഭീകരവാദ ക്യാമ്പുകള്‍ എന്നു പറഞ്ഞ് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുവെന്നും അദേഹം ആരോപിച്ചു. ഇന്ത്യയുടെ ആക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. പാകിസ്താനുമേല്‍ ഇന്ത്യ ആണവ ആക്രമണം നടത്താന്‍ പോലും മടിക്കില്ലെന്നും ഷെഹ്ബാസ് ഷെരീഫ് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇതിനായി രാജ്യത്തിനുള്ളിലെ വിഘടനവാദി ശക്തികളെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ടിടിപി (തെഹ്രീക് ഇ താലിബാന്‍ പാകിസ്താന്‍), ബിഎല്‍എ (ബലൂച് ലിബറേഷന്‍ വോയ്‌സ്) എന്നിവരുമായി ചേര്‍ന്നാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും നിരപരാധികളെ കൂട്ടക്കൊല ചെയ്തുവെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
രാത്രി നടന്ന ആക്രമണത്തില്‍ ഇന്ത്യയുടെ 80 യുദ്ധ വിമാനങ്ങള്‍ പാകിസ്താനെ ആക്രമിക്കാന്‍ ഉപയോഗിച്ചു. ഇരുട്ടിന്റെ മറവില്‍ ഒളിയാക്രമണമാണ് ഇന്ത്യ നടത്തിയത്, എന്നാല്‍,
ഇന്ത്യയുടെ മൂന്ന് റഫാല്‍ വിമാനമുള്‍പ്പെടെ അഞ്ച് യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്നും പാക് സൈന്യം ഇന്ത്യയ്ക്ക് തക്കതായ മറുപടി നല്‍കിയെന്നും ഷെഹ്ബാസ് ഷെരീഫ് ആവകാശപ്പെട്ടു.
അതേസമയം, ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ ജയ്‌ഷെ മുഹമ്മദിന്റെ (ജെഇഎം) ശക്തികേന്ദ്രമായ ബഹാവല്‍പുരിലെ മര്‍ക്കസ് സുബ്ഹാനള്ളാ ക്യാമ്പസ് തകര്‍ന്നടിഞ്ഞു. മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്ന് ചുറ്റും അവശിഷ്ടങ്ങള്‍ കുന്നുകൂടിക്കിടക്കുന്ന ക്യാമ്പസിന്റെ ദൃശ്യങ്ങള്‍ ഇന്ത്യ ടുഡേ പുറത്തുവിട്ടിട്ടുണ്ട്.
ജയ്‌ഷെ മുഹമ്മദിന്റെ റിക്രൂട്ട്‌മെന്റ്, ധനസമാഹരണം, ആശയപ്രചാരണം എന്നിവയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദത്താവളമാണ് സുബ്ഹാനള്ളാ ക്യാമ്പസ്. പാക് സൈന്യത്തിന്റെ 31 കോര്‍പ്‌സിന്റെ ആസ്ഥാനമായ പാകിസ്താന്‍ ആര്‍മി കന്റോണ്‍മെന്റില്‍നിന്ന് ഏതാനും മൈലുകള്‍ മാത്രം അകലെയാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പാകിസ്താന്‍ ഔദ്യോഗിക നിരോധനമേര്‍പ്പെടുത്തിയിട്ടും ജെഇഎമ്മിന് അതിന്റെ ക്യാമ്പ് നടത്താന്‍ പൂര്‍ണ്ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നതിന്റെ സൂചനകളാണിതെന്നാണ് വിമര്‍ശനം.
Read more
2001-ലെ പാര്‍ലമെന്റ് ആക്രമണം, 2016-ലെ പത്താന്‍കോട്ട് ആക്രമണം, 2019-ലെ പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ മണ്ണില്‍ നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദിന് കനത്ത തിരിച്ചടിയാണ് പ്രത്യാക്രമണത്തില്‍ ഇന്ത്യ നല്‍കിയത്.