'നിയമവിരുദ്ധം', ഇമ്രാന്‍ ഖാന്റെ അറസ്റ്റ് അസാധുവാക്കി; ഉടന്‍ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാക്കിസ്ഥാന്‍ സുപ്രീംകോടതി. അറസ്റ്റ് നിയമവിരുദ്ധമെന്നും, ഇമ്രാനെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഉമര്‍ അതാ ബാന്‍ഡിയലിന്റേതാണ് ഉത്തരവ്.

കോടതിക്ക് ഉള്ളില്‍നിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്നും കോടതി പറഞ്ഞു. മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ അനുയായികളെ നിയന്ത്രിക്കണമെന്ന് ഇമ്രാനോട് കോടതി നിര്‍ദേശിച്ചു.

ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പാകിസ്താനില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ ഇന്നും തെരുവില്‍ ഏറ്റുമുട്ടി. രാജ്യത്തെ ഇന്റര്‍നെറ്റും പൂര്‍ണമായും വിഛേദിച്ചിരിക്കുകയാണ്. പ്രധാന നഗരങ്ങള്‍ എല്ലാം തന്നെ പോലീസിന്റെയും സൈന്യ-അര്‍ധ സൈനിക വിഭാഗത്തിന്റെയും നിയന്ത്രണത്തിലാണ്. രണ്ട് പ്രവിശ്യകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു. അഴിമതി കേസില്‍ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തതിന് ശേഷം പാകിസ്താനില്‍ അതിരൂക്ഷമായ അക്രമണങ്ങളും കലാപവുമാണ് നടക്കുന്നത്.

ഇമ്രാന്‍ അനുകൂലികള്‍ സൈനിക താവളങ്ങള്‍ക്കെതിരെ ഉള്‍പ്പെടെ ആക്രമണം നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെയില്‍ 5 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.500 ലധികം പ്രതിഷേധക്കാരും പിടിഐ അനുഭാവികളും ഇന്നലെ ലാഹോറിലെ മോഡല്‍ ടൌണിലുള്ള ്പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതി ആക്രമിച്ചിരുന്നു.