കോണ്‍ഗ്രസിന്റെ 'രാജകുമാരന്‍' നിയമത്തിന് മുന്നില്‍ കൂടുതല്‍ തുല്യനായിരുന്ന കാലം കഴിഞ്ഞു, രാഹുല്‍ ഗാന്ധി മാപ്പ് പറയണം: വി. മുരളീധരന്‍

ഒരു സമുദായത്തെയാകെ കള്ളന്‍മാരെന്ന് വിളിച്ചതിന് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ കോടതിയെ ചീത്തവിളിക്കുന്ന കോണ്‍ഗ്രസ് സംസ്‌കാരം ജനാധിപത്യത്തിന് അപമാനമാണ്. കോണ്‍ഗ്രസിന്റെ ‘രാജകുടുംബ ‘വും ‘രാജകുമാരനും’ നിയമത്തിന് മുന്നില്‍ ‘കൂടുതല്‍ തുല്യര്‍’ ആയിരുന്ന കാലം കഴിഞ്ഞെന്ന് മനസിലാക്കുക എന്നാണ് മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

വി മുരളീധരന്റെ കുറിപ്പ്:

മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ കോടതിയെ ചീത്ത വിളിക്കുന്ന കോണ്‍ഗ്രസ് സംസ്‌കാരം ജനാധിപത്യത്തിന് അപമാനമാണ്. നൂറ് ന്യായീകരണം നിരത്തുന്ന കോണ്‍ഗ്രസുകാര്‍ കേസ് എന്തായിരുന്നു എന്ന് മാത്രം പറഞ്ഞു കേള്‍ക്കുന്നില്ല. ഒരു സമുദായത്തെയാകെ ‘കള്ളന്‍മാരെ’ന്ന് വിളിച്ചതിനാണ് വയനാട് എംപിയെ കോടതി ശിക്ഷിച്ചത്.

ഒരു സമൂഹത്തെ അടച്ചാക്ഷേപിച്ച് ആളാവാന്‍ ശ്രമിച്ചാല്‍ നീതിപീഠം ഇടപെടുന്ന രാജ്യമാണ് ഭാരതമെന്ന് കൊട്ടിഘോഷിച്ച് ‘ഐക്യയാത്ര’ നടത്തിയ രാഹുല്‍ഗാന്ധിക്ക് അറിയില്ലേ? ഭാരതത്തേയും ഭാരതീയരേയും ലോകത്തിന് മുന്നില്‍ ഇദ്ദേഹം ഇകഴ്ത്തി കാണിക്കുന്നതും ഇതാദ്യമല്ല. ഭാരതത്തില്‍ ജനാധിപത്യം പുനസ്ഥാപിക്കാന്‍ വിദേശികള്‍ ഇടപെടണം പോലും! കുടുംബാധിപത്യ രാജ്യത്തില്‍ നിന്ന് ജനാധിപത്യ രാജ്യത്തിലേക്ക് ഭാരതം മാറിയത് ഇനിയും ഉള്‍ക്കൊള്ളാനായില്ലെങ്കില്‍ അതിന് നീതിപീഠത്തെ പഴിച്ചിട്ട് കാര്യമില്ല.

വടക്കുവിട്ട് വയനാട്ടിലെത്തി ജയിക്കേണ്ട ഗതികേട് എങ്ങനെയുണ്ടായെന്ന് സ്വയം ചോദിക്കുക. കോണ്‍ഗ്രസിന്റെ ‘രാജകുടുംബ ‘വും ‘രാജകുമാരനും’ നിയമത്തിന് മുന്നില്‍ ‘കൂടുതല്‍ തുല്യ’രായിരുന്ന കാലം കഴിഞ്ഞെന്ന് മനസിലാക്കുക. നിയമത്തിന്റെ പരിരക്ഷ ചിലര്‍ മാത്രമനുഭവിച്ച രീതി പുതിയ ഭാരതത്തില്‍ ഇല്ലെന്നറിയണം. തന്റെ നാവിലെ വികട സരസ്വതി സ്ഥിരം വിനയാകുന്നതിന് വയനാട്ടിലെ ജനങ്ങളോട് രാഹുല്‍ ഗാന്ധി മാപ്പു പറയണം.