യാസ് ചുഴലിക്കാറ്റ് കരയിലേക്ക്; 11 ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു, ഒഡിഷയിലും ബംഗാളിലും റെഡ് അലർട്ട്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതി തീവ്ര ചുഴലിക്കാറ്റ് യാസ് കരയിലേക്ക് എത്തി. ഇന്ന് പുലർച്ചയോടെ യാസ് കരയിലേക്ക് കയറി. ഒഡിഷ തീരത്ത് ദമ്ര പോർട്ടിനും  പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര – ബാലസോർ  സമീപത്തു കൂടി മണിക്കൂറിൽ പരമാവധി 185 കിലോമീറ്റർ വേഗത്തിലാണ് കരയിലേക്കുള്ള പ്രവേശനം. അപകട സാദ്ധ്യത മുന്നിൽ കണ്ട് പശ്ചിമ ബം​ഗാളിലും ഒഡിഷയിലും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. അപകട സാദ്ധ്യതയേറിയ പ്രദേശങ്ങളിൽ നിന്ന് 11 ലക്ഷത്തിലധികം ആളുകളെയാണ് ഒഴിപ്പിച്ചത്. ഒൻപത് ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. തീരദേശ ജില്ലകളിലെ രണ്ട് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചുവെന്ന് ഒഡിഷ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

ഉച്ചയോടെ ചുഴലിക്കാറ്റ് പൂർണമായി കരയിലേക്ക് കടക്കും. ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്ത മഴയും കാറ്റുമാണ് ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ. ഇവിടങ്ങളിൽ  റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബിഹാർ, ജാർഖണ്ഡ്, അസം, സിക്കിം, മേഘാലയ സംസ്ഥാനങ്ങളിലും മഴ ലഭിക്കും. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗ നാസ് ജില്ലയിൽ വൻ നാശനഷ്ടമാണ് കനത്ത കാറ്റിലുണ്ടായത്. 40  വീടുകൾക്ക് കേടുപാടുകൾ പറ്റി. മരങ്ങൾ കടപുഴകി, വൈദ്യുതി പോസ്റ്റുകൾ നിലം പൊത്തി. രണ്ട് പേർ മിന്നലേറ്റ് മരിച്ചു.

Read more

ഇന്ന് രാവിലെ എട്ടര മുതൽ  രാത്രി 7.45 വരെ കൊൽക്കത്ത എയർപോർട്ട് പൂർണമായി അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി രംഗത്തുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനി‍ർദ്ദേശം നൽകിയെന്ന് നാവികസേന അറിയിച്ചു.