അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് തിരഞ്ഞെടുപ്പിൽ ആജീവനാന്ത വിലക്ക് വേണം, കേസുകളിൽ മുന്നിൽ യുപി; അമികസ് ക്യൂറി റിപ്പോര്‍ട്ട്

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് റിപ്പോർട്ട്. സുപ്രീംകോടതിയിലാണ് ഇക്കാര്യം പരാമർശിച്ച്  അമികസ് ക്യൂറി റിപ്പോര്‍ട്ട് നൽകിയത്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രീംകോടതിയില്‍ അഭിപ്രായമറിയിച്ചത്. ശിക്ഷിക്കപ്പെട്ടവര്‍ ആറ് വര്‍ഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമനിര്‍മ്മാണ സംഭാംഗത്വം  പവിത്രമാണ്. കുറ്റം ചെയ്തവര്‍ ആറ് വര്‍ഷത്തെ അയോഗ്യതയ്ക്ക് ശേഷം തല്‍സ്ഥാനം വഹിക്കുന്നത് ധാര്‍മ്മികതയല്ല. അതിനാല്‍ സ്ഥിരം അയോഗ്യത പ്രഖ്യാപിക്കണമെന്നാണ് അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് നിലവിൽ 5175 കേസുകളാണ് നിയമസഭാ- പാർലമെന്റ് സാമാജികർക്കെതിരെ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത്. മൊത്തം കേസുകളുടെ നാലിലൊന്ന് ശതമാനവും ഉത്തർപ്രദേശിലെ ജനപ്രതിനിധികളുടെ പേരിലുള്ളതാണ്.

കഴിഞ്ഞ വർഷം നവംബർ വരെയുള്ള കണക്കാണിത്. ഇതിൽ 2116 കേസുകൾ കോടതിയിലെത്തിയിട്ട് അഞ്ചുവർഷം കഴിഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശപ്രകാരം ഹൈക്കോടതികൾ സമർപ്പിച്ച റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി അമിക്കസ് ക്യൂറിയാണ് പട്ടിക തയ്യാറാക്കിയത്.

ഉത്തർ പ്രദേശിലെ ജനപ്രതിനിധികൾക്ക് എതിരെയുള്ള കേസുകളിൽ തീർപ്പാക്കാനുള്ളത് 1377 കേസുകളാണ്. ഇതിൽ 719 എണ്ണം അഞ്ചുവർഷത്തിന് മുകളിൽ പഴക്കമുള്ളതാണ്. രണ്ടാം സ്ഥാനത്ത് ബിഹാറും മൂന്നാമത് മഹാരാഷ്ട്രയുമാണ്. 546, 482 എന്നിങ്ങനെയാണ് യഥാക്രമം കണക്കുകൾ. ഒഡിഷയും കേരളവും തൊട്ടുപിന്നാലെയുണ്ട്. കേരളത്തിൽ നിന്നുള്ള ജനപ്രധികൾക്ക് എതിരെ 384 ക്രിമിനൽ കേസുകളാണ് തീർപ്പാക്കാതെ കിടക്കുന്നത്.

അഞ്ചുവർഷത്തിന് മുകളിൽ ആയുസുള്ള കേസുകൾ ഇതിൽ താരതമ്യേന കുറവാണ്. 22 സംസ്ഥാനങ്ങളിൽ നിന്നുള്ള 2,556 എംഎൽഎമാരും എംപിമാരും കേസുകളിൽ പ്രതികളാണെന്ന് കണക്കുകൾ കാണിക്കുന്നു. ഈ സംസ്ഥാനങ്ങളിലെ മുൻ എംപിമാരെയും എംഎൽഎമാരെയും കൂടി ഉൾപ്പെടുത്തിയാൽ എണ്ണം 4,442 ആയി ഉയരും.

അതേസമയം പട്ടികയനുസരിച്ച് ത്രിപുര, അസം, സിക്കിം എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കേസുകളെല്ലാം തീർപ്പാക്കപ്പെട്ടിട്ടുണ്ട്. ദാദ്ര നഗർ ഹവേലി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലും കേസുകളൊന്നും ബാക്കിയില്ല. ഇതിൽ ദാദ്ര നാഗർ ഹവേലി ഒഴികെയുള്ള പ്രദേശങ്ങളിൽ 2022 നവംബർ വരെ കേസുകളൊന്നും തീരുമാനമാകാതെ കിടന്നിട്ടില്ല.

അമിക്കസ് ക്യൂറി തയ്യാറാക്കിയ പട്ടികയിൽ 2018, 2021 എന്നീ വർഷങ്ങളിലെയും കേസുകളുടെ കണക്കുകളുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ ഉത്തർ പ്രദേശ് തന്നെയാണെന്നാണ് ഹൈക്കോടതി സുപ്രീംകോടതിയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നാന്നൂറിൽ താഴെ മാത്രമാണ് ഈ കണക്ക്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയയെ അമിക്കസ്ക്യൂറിയായി നിയമിച്ചത്. ബിജെപി നേതാവ് അശ്വനി കുമാർ ഉപാധ്യയ നൽകിയ ഹർജിയിലാണ് കോടതി അമികസ് ക്യൂറിയെ നിയോഗിച്ചത്. സെപ്തംബർ 15ന് കേസിൽ കോടതി വീണ്ടും വാദം കേൾക്കും.

അതേസമയം ഇന്ത്യൻ പാർലമെന്റിലെ 40 ശതമാനം എംപിമാരും ക്രിമിനൽ കേസിൽ പ്രതികളെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 306 സിറ്റിംഗ് എംപിമാർക്കെതിരെയാണ് ക്രിമിനൽകേസ് നിലവിലുള്ളത്. ഇതിൽ 194 എണ്ണവും ഗുരുതരമായ ക്രിമിനൽ കേസുകളാണ്. ഭരണകക്ഷിയായ ബിജെപിയിലാണ് കേസുള്ള എംപിമാർ കൂടുതലുള്ളത്. രാജ്യസഭയിലും ലോക്‌സഭയിലുമായി പാർട്ടിയുടെ 385 എംപിമാരിൽ 139 പേരും ക്രിമിനൽകേസ് പ്രതികളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.