'അംബാലയിൽ സൈറൺ മുഴങ്ങി, ഛണ്ഡിഗഡില്‍ ഉള്‍പ്പടെ മുന്നറിയിപ്പ് നൽകി അധികൃതർ'; ജനങ്ങള്‍ വീടിനുള്ളില്‍ തുടരണമെന്ന് നിർദേശം

ഇന്ത്യ പാകിസ്ഥാൻ യുദ്ധം തുടരുന്നതിനിടെ അംബാലയിൽ സൈറൺ മുഴങ്ങി. അംബാലയിൽ അധികൃതർ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഛണ്ഡിഗഡില്‍ ഉള്‍പ്പടെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങള്‍ വീടിനുള്ളില്‍ തുടരണമെന്ന് നിർദേശം. അതേസമയം ജമ്മുവിൽ തുടർച്ചയായി പാകിസ്ഥാൻ ആക്രമണം നടത്തുകയാണ്.

പാകിസ്താന്റെ ആക്രമണത്തെ ഇന്ത്യൻ സൈന്യം ശക്തമായി പ്രതിരോധിക്കുകയാണ്. പാകിസ്താന്റെ 50 മിസൈലുകൾ ഇന്ത്യൻ സൈന്യം തകർത്തു. കനത്ത ജാഗ്രതയിലാണ് അതിര്‍ത്തി ഗ്രാമങ്ങള്‍. ഛണ്ഡിഗഡില്‍ ഇന്ന് രാവിലെ അപായ സൈറണ്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്ന് നിര്‍ദേശം. ബാല്‍ക്കണികളില്‍ നില്‍ക്കരുത്. വീടിനുള്ളില്‍ കഴിയണമെന്നും മുന്നറിയിപ്പുണ്ട്.

അതിനിടെ സംഘര്‍ഷ സാഹചര്യം തുടരുന്നതിനിടെ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷാ സേനാ തലവന്‍മാരുടെ യോഗം വിളിച്ചു. ബിഎസ്എഫ്, ഐടിബിപി, സിആര്‍പിഎഫ്, ആര്‍പിഎഫ് ഉള്‍പ്പടെയുള്ള സേനാ തലവന്മാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയുണ്ടായ പാക് പ്രകോപനത്തിന്റെയും തുടര്‍ നടപടികളുടെയും പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്.