'ഹിജാബിൽ തൊട്ടാൽ കൈവെട്ടും': സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം

കർണാടക ഹിജാബ് വിവാദം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക്‌ വ്യാപിക്കുന്നതിനിടെ, ഹിജാബ് തൊടാൻ ശ്രമിക്കുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് റുബീന ഖാനം ശനിയാഴ്ച ഉത്തർപ്രദേശിലെ അലിഗഢിൽ പറഞ്ഞു. കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനത്തിനെതിരെ വെള്ളിയാഴ്ച അലിഗഡ് മുസ്ലീം സർവകലാശാലയിലെ വനിതാ വിദ്യാർത്ഥിനികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

‘ഇന്ത്യയിലെ പെൺമക്കളുടെയും സഹോദരിമാരുടെയും മാനം വെച്ച് കളിക്കാൻ ശ്രമിച്ചാൽ, അവർ ജാൻസി കി റാണിയെയും റസിയ സുൽത്താനയെയും പോലെയാകാനും ഹിജാബിൽ തൊടുന്നവരുടെ കൈ വെട്ടാനും അധികം താമസിക്കില്ല’ എന്നാണ് റുബീന ഖാനം പറഞ്ഞത്.

ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണെന്നും ഒരു വ്യക്തിയുടെ നെറ്റിയിൽ തിലകമുണ്ടോ എന്നോ തലപ്പാവോ ഹിജാബ് ധരിക്കുന്നോ എന്നത് പ്രശ്നമല്ലെന്നും സമാജ്‌വാദി പാർട്ടി നേതാവ് പറഞ്ഞു.

‘ഘുൻഘട്ടും’ ഹിജാബും “ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ്” എന്നും അവർ കൂട്ടിച്ചേർത്തു. ഈ വിഷയങ്ങൾ രാഷ്ട്രീയവൽക്കരിച്ച് വിവാദം സൃഷ്ടിക്കുന്നത് ഭയാനകമാണെന്നും അവർ പറഞ്ഞു.

സർക്കാർ ഭരിക്കുന്നത് ഏത് പാർട്ടിയാണെങ്കിലും സ്ത്രീകളെ ദുർബലരായി കണക്കാക്കുന്ന തെറ്റ് ആരും ചെയ്യരുതെന്നും റുബീന ഖാനം പറഞ്ഞു.

Read more

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാർച്ച് 7ന് അവസാനിക്കാനിരിക്കെയാണ് സമാജ്‌വാദി പാർട്ടി നേതാവിന്റെ പ്രസ്താവനകൾ. മാർച്ച് 10ന് വോട്ടെണ്ണും.