'ജനങ്ങൾ നിർബന്ധിക്കുന്നു'; അമേഠിയിൽ നിന്ന് മത്സരിക്കുമെന്ന് വീണ്ടും സൂചന നൽകി റോബർട്ട് വാദ്ര

രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് വീണ്ടും സൂചന നൽകി വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര. അമേഠിയിൽ മത്സരിക്കാൻ തന്നെ ഞങ്ങൾ നിർബന്ധിക്കുന്നവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ വിളിക്കുന്നുണ്ടെന്നും വാർത്താ ഏജൻസിയായ ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിൽ വദ്ര വ്യക്തമാക്കി.

‘പല മണ്ഡലങ്ങളിലുമുള്ളവർ എനിക്കായി പോസ്റ്റർ പതിക്കുന്നു. ഞാൻ രാഷ്ട്രീയത്തിൽ വരുന്നത് വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ ഇതിനൊക്കെ കുടുംബത്തിന്റെ അനുഗ്രഹവും അനുമതിയും വാങ്ങേണ്ടതുണ്ട്. പ്രിയങ്കയും പാർലമെന്റിൽ എത്തണമെന്നാണ് എന്റെ താൽപര്യം. പാർട്ടി അധ്യക്ഷ അടക്കം എല്ലാ പദവികൾക്കും പ്രിയങ്ക അർഹയാണ്. ബാക്കി കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കുന്നത്’- വാദ്ര പാറഞ്ഞു.

സ്മൃതി ഇറാനിയെ തിരഞ്ഞെടുത്ത തെറ്റ് തിരുത്താൻ വേണ്ടിയാണ് അമേഠിയിൽ എന്നോട് മത്സരിക്കാൻ പ്രവർത്തകർ ആവശ്യപ്പെടുന്നത്. ഞാൻ മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എനിക്കെതിരെ പലതവണ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് സ്മൃതി ഇറാനി’ – റോബർട്ട് വാദ്ര പറഞ്ഞു.

അതേസമയം രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കാൻ തീരുമാനിച്ചാൽ താൻ പൂർണപിന്തുണ നൽകുമെന്നും റോബർട്ട് വാദ്ര പറയുന്നു. ജനങ്ങളുമായി ഇടപഴകാന്‍ തനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നില്ല. പ്രിയങ്കയും രാഹുലും ഇല്ലാത്ത അവസരങ്ങളിൽ എപ്പോൾ വേണമെങ്കിലും തന്നെ സമീപിക്കാമെന്ന് പ്രവർത്തകർക്ക് അറിയാം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. ജനാധിപത്യമല്ല ഏകാധിപത്യമാണ് മോദിയുടെ കീഴിൽ നടക്കുന്നതെന്നും റോബർട്ട് വാദ്ര ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിലും റായ്ബറേലിയിലെ ആര് മത്സരിക്കുമെന്ന ചർച്ചകൾ സജീവമാണ്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇവിടങ്ങളിൽ കളത്തിലിറങ്ങുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് വാദ്രയുടെ വെളിപ്പെടുത്തലുകൾ.