'ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു'; മോദിക്ക് എതിരായ രാഹുലിന്റെ പരാമര്‍ശങ്ങള്‍ ലോക്‌സഭാ രേഖകളില്‍ നിന്ന് നീക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ ലോക്‌സഭ രേഖകളില്‍നിന്ന് നീക്കി. ആരോപണങ്ങള്‍ക്ക് രാഹുല്‍ തെളിവ് ഹാജരാക്കിയില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് പരാമര്‍ശങ്ങള്‍ നീക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയത്. ലോക്‌സഭയില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.

അദാനിയും നരേന്ദ്ര മോദിയുമായി ബന്ധമുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന നടപടി സ്വീകരിക്കണമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

അദാനി വിഷയം സഭയില്‍ ഉന്നയിക്കാനുള്ള രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നീക്കം ബഹളത്തിനിടയാക്കി. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചക്കിടെ അദാനിയുടെ പേര് പരാമര്‍ശിക്കാതെയാണ് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപണമുയര്‍ത്തിയത്.

പ്രധാനമന്ത്രിയുടെ ഒരു സുഹൃത്തിന്റെ കഴിഞ്ഞ കാലങ്ങളിലെ സാമ്പത്തിക വളര്‍ച്ച ആരേയും അമ്പരിപ്പിക്കുന്നതാണെന്നും സുഹൃത്തിന്റെ വളര്‍ച്ചക്ക് പിന്നില്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോയെന്നും ഖര്‍ഗെ ചോദിച്ചതോടെ സഭ ഇളകിമറിഞ്ഞു.