കർണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി നടത്തിയ പ്രചാരണത്തെ വിമർശിച്ച് രാഹുൽ ഗാന്ധി. കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചെന്ന മോദിയുടെ ആരോപണത്തിനാണ് രാഹുൽ മറുപടി നൽകിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. അത് മോദിക്കായല്ല, കർണാടകയ്ക്ക് വേണ്ടിയാണെന്ന് മനസിലാക്കണമെന്നായിരുന്നു രാഹുലിന്റെ മറുപടി.
പ്രചാരണത്തിനായി കർണാടകയിൽ വന്നിട്ട് മോദി കർണാടകയെക്കുറിച്ച് ഒന്നും പറയുന്നില്ല. മോദിയക്കുറിച്ച് മാത്രമാണ് പറയുന്നതെന്ന് രാഹുൽ വിമർശിച്ചു. കർണാടകയ്ക്കു വേണ്ടി താങ്കൾ എന്ത് ചെയ്തെന്ന് ജനങ്ങളോട് വ്യക്തമാക്കണം. അടുത്ത അഞ്ച് വർഷം എന്ത് ചെയ്യാൻ പോകുന്നുവെന്നും പറയണം. യുവജനങ്ങൾക്കു വേണ്ടി വിദ്യാഭ്യാസ രംഗത്തിന് വേണ്ടി ആരോഗ്യമേഖലയ്ക്ക് വേണ്ടി അഴിമതി നിരോധനത്തിന് വേണ്ടി എന്തൊക്കെ ചെയ്യുമെന്ന് വ്യക്തമാക്കണം”. രാഹുൽ പറഞ്ഞു.
“തിരഞ്ഞെടുപ്പ് താങ്കളെക്കുറിച്ചല്ല. അത് കർണാടകയിലെ ജനങ്ങൾക്കും അവരുടെ ഭാവിക്കും വേണ്ടിയുള്ളതാണ്. കോൺഗ്രസ് താങ്കളെ 91 തവണ അധിക്ഷേപിച്ചെന്ന് താങ്കൾ പറയുന്നു. പക്ഷേ, കർണാടകയിലെ ജനങ്ങൾക്കായി താങ്കൾ എന്ത് ചെയ്തെന്ന് പറയാൻ കഴിയുന്നില്ല. അടുത്ത പ്രസംഗത്തിലെങ്കിലും അക്കാര്യങ്ങൾ ഉൾപ്പെടുത്തണം”. രാഹുൽ കൂട്ടിച്ചേർത്തു. ‘മോദിയെപ്പോലെയുള്ള ഒരു മനുഷ്യൻ തരുന്നത് വിഷമല്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകും’ എന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശമാണ് ബിജെപിയും മോദിയും ആയുധമാക്കുന്നത്. ഖാർഗെയ്ക്കുള്ള മറുപടി എന്ന നിലയ്ക്കാണ് കോൺഗ്രസ് 91 തവണ അധിക്ഷേപിച്ചെന്ന് മോദി ആരോപിച്ചത്.
Read more
താൻ കർണാടകത്തിലെത്തിയാൽ അവിടുത്തെ പ്രമുഖ നേതാക്കളെ, സിദ്ധരാമയ്യയെക്കുറിച്ചും ഡി കെ ശിവകുമാറിനെക്കുറിച്ചുമൊക്കെ പറയാറുണ്ട്. എന്നാൽ കർണാടകയിലെത്തുന്ന മോദി ഒരിക്കലും മുഖ്യമന്ത്രി ബസവരാജ ബൊമ്മയെക്കുറിച്ചോ ബി എസ് യെദിയൂരപ്പയെക്കുറിച്ചോ ഒന്നും പറയാറില്ല. ഒന്നുരണ്ടു തവണ അവരേക്കുറിച്ചുകൂടി പറഞ്ഞാൽ അതവർക്ക് സന്തോഷമുണ്ടാക്കുമെന്നും രാഹുൽ പരിഹസിച്ചു.