അദാനി-മോദി ബന്ധത്തെ കുറിച്ച് സംസാരിച്ചതിന്റെ പ്രതികാരമാണ് രാഹുലിനെതിരെ നടക്കുന്നത്, ഇതു കൊണ്ടൊന്നും ഞങ്ങള്‍ തളരില്ല: പ്രിയങ്ക ഗാന്ധി

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതികരിച്ച് രാഹുലിന്റെ സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. അദാനി-നരേന്ദ്ര മോദി ബന്ധത്തെ കുറിച്ച് പാര്‍ലമെന്റില്‍ സംസാരിച്ചതിന്റെ പ്രതികാരമാണ് ഇപ്പോള്‍ രാഹുലിനെതിരെ നടക്കുന്നത് എന്നാണ് പ്രിയങ്ക പറയുനനത്.

ബിജെപി ദേശീയ വക്താവ് സംബിത് പത്ര രാഹുലിനെ അധികാരത്തിന് വേണ്ടി യുദ്ധത്തില്‍ കാലുമാറിയ മിര്‍ ജാഫറിനോട് ഉപമിച്ച് അധിക്ഷേപിച്ചിരുന്നു. ഒരു ജഡ്ജിയും ബിജെപി നേതാവിനെ അയോഗ്യനാക്കിയില്ല. യുകെയില്‍ രാഹുല്‍ നടത്തിയ പ്രസംഗമാണ് ബിജെപി നേതാവിനെ പ്രകോപിപ്പിച്ചത്.

പ്രധാനമന്ത്രിയോ, ബിജെപി മന്ത്രിമാരോ, എംപിമാരോ, ബിജെപി വക്താക്കളോ ആരുമാകട്ടേ, അവരൊക്കെ എന്റെ കുടുംബത്തെ, ഇന്ദിരാ ഗാന്ധിയെയും അമ്മ സോണിയയെയും, നെഹ്റുജിയെയും രാഹുലിനെയുമെല്ലാം രൂക്ഷമായി വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്.

മോശമായ കാര്യങ്ങള്‍ പറയുന്നു. ഇത് നിരന്തരമായി നടക്കുന്നു. ഒരു ജഡ്ജിയും അവര്‍ക്കെതിരെ രണ്ട് വര്‍ഷത്തെ തടവ് വിധിക്കുകയോ അയോഗ്യരാക്കുകയോ ചെയ്തിട്ടില്ല. അദാനിയെ കുറിച്ച് പറഞ്ഞതാണ് ഈ വേഗത്തിലുള്ള നടപടികളുടെ പിന്നില്‍.

പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന് ശേഷമാണ് മാനനഷ്ട കേസ് പെട്ടെന്ന് പൊങ്ങി വന്നത്. ഈ നടപടികള്‍ കൊണ്ടൊന്നും ഞങ്ങള്‍ തളരില്ല, ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം ഉയര്‍ത്തിപ്പിടിച്ച് സത്യത്തിനായി തലമുറകളോളം പോരാടിയവാരാണ് ഗാന്ധി കുടുംബം. ഇനിയും അനീതിക്കെതിരെ പ്രതികരിക്കും എന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.