നൂറ് കോടി ചെലവിട്ട് പത്ത് നിലകളുള്ള ബി.ജെ.പി ഓഫീസ്; മധ്യപ്രദേശില്‍ പുതിയ ആസ്ഥാനം വരുന്നു

മധ്യപ്രദേശില്‍ 100 കോടി ചിലവിട്ട് പത്ത് നിലയുള്ള ഓഫീസ് പണിയാന്‍ ഒരുങ്ങി ബിജെപി. ഈ വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഓഫീസ് പണിയുന്നത്. 1991ല്‍ സുന്ദര്ലാല്‍ പട്വ സര്‍ക്കാരിന്റെ കാലത്താണ് 2 കോടി ചിലവിട്ട് ഓഫീസ് നിര്‍മ്മിച്ചത്.

തുടര്‍ന്ന് 32 വര്‍ഷത്തിന് ശേഷമാണ് പുതിയ ഓഫീസ് പണിയുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന പുതിയ ഓഫീസ് രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഓഫീസായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ ഞായറാഴ്ച പുതിയ കെട്ടിടത്തിന്റെ ഭൂമിപൂജയും ശിലാസ്ഥാപനവും നിര്‍വഹിക്കും.

സങ്കല്‍പ് സങ്കുല്‍, മെയിന്‍ ഓഫീസ്, സമര്‍പന്‍ സങ്കുല്‍, നേതാക്കളുടെ വസതി, സഹ്യോഗ് സങ്കുല്‍, ജീവനക്കാരുടെ വസതി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി തിരിച്ചാണ് ഓഫീസ് നിര്‍മിക്കുന്നതെന്ന് മധ്യപ്രദേശ് ബിജെപി പ്രസിഡന്റ് വി.ഡി ശര്‍മ വ്യക്തമാക്കി.

1000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഇതിലുണ്ടാകും. രാജ്യത്തുടനീളം എല്ലാ ജില്ലകളിലും ഓഫീസ് സ്ഥാപിക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് മധ്യപ്രദേശില്‍ ഇപ്പോള്‍ പുതിയ ഓഫീസ് പണിയുന്നത്.