വായ്പ മൊറട്ടോറിയം രണ്ടുവര്‍ഷം വരെ നീട്ടാമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

റിസർവ് ബാങ്ക് സർക്കുലർ പ്രകാരം വായ്പ മൊറട്ടോറിയം കാലാവധി രണ്ട് വർഷം വരെ നീട്ടാമെന്ന് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. കൊറോണ വൈറസ് പാർച്ചവ്യാധിയെ തുടർന്ന് ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം ഇന്നലെ അവസാനിച്ചിരുന്നു. ഓഗസ്റ്റ് 31 വരെ നിലവിലുള്ള എല്ലാ വ്യക്തിഗത, കോർപ്പറേറ്റ് ടേം വായ്പക്കാർക്കും ആറ് മാസത്തെ മൊറട്ടോറിയം നൽകാൻ റിസർവ് ബാങ്ക് എല്ലാ ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അനുവദിച്ചിരുന്നു.

വായ്പാ മൊറട്ടോറിയം കാലയളവിൽ വായ്പാ തുകയിൽ പലിശയും പലിശക്കു മുകളിൽ പലിശയും ഒഴിവാക്കുന്നതിനുള്ള ഒരു പരിഹാരത്തിലെത്തുന്നതിന് റിസർവ് ബാങ്കുമായും ബാങ്കേഴ്സ് അസോസിയേഷനുമായും ചർച്ച ചെയ്യാൻ സർക്കാരിനെ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭ്യർത്ഥിച്ചു. “വലിയ പ്രതിസന്ധികൾ ഉണ്ട്, ജിഡിപി 23 ശതമാനം ഇടിഞ്ഞു, സമ്പദ്‌വ്യവസ്ഥ സമ്മര്‍ദ്ധത്തിലാണ്,” അദ്ദേഹം പറഞ്ഞു.

മൊറട്ടോറിയത്തിൽ വായ്പ തിരിച്ചടവിന് പലിശ എഴുതിത്തള്ളുന്നതിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച ചോദിച്ചിരുന്നു.

ടേം ലോണുകളുടെ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയത്തിൽ പലിശ ഇളവ് നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അത്തരം നീക്കം ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തെയും സ്ഥിരതയെയും അപകടത്തിലാക്കും എന്നാണ് റിസർവ് ബാങ്ക് പറഞ്ഞത്.

കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ലഭിക്കാത്തതിനാൽ സുപ്രീംകോടതി വാദം കേൾക്കൽ നാളത്തേക്ക് മാറ്റി.

ലോക് ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം കാലാവധി നീട്ടണം വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബാങ്കുകൾ ഈടാക്കുന്നുണ്ട്, ഇത് ഒഴിവാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഗജേന്ദർ ശർമ, അഭിഭാഷകനായ വിശാൽ തിവാരി എന്നിവർ ഫയൽ ചെയ്ത ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയിലെ മൂന്ന് ജഡ്ജിമാരുടെ ബെഞ്ച്.