മദ്യപിച്ചവര്‍ വാഹനം ഓടിച്ച് പോകാതെ നോക്കേണ്ടത് ബാര്‍ ഉടമയുടെ ഉത്തരവാദിത്വം, സുരക്ഷിതമായി താമസ്ഥലത്ത് എത്തിക്കണം; വേറിട്ട ഉത്തരവുമായി ഗോവ

ബാറുടമകള്‍ ഉപഭോക്താവിന് ഗതാഗതസൗകര്യം ലഭ്യമാക്കണമെന്ന നിയമവുമായി ഗോവന്‍ സര്‍ക്കാര്‍. പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉറപ്പായും കാറുകള്‍ ഏര്‍പ്പാടാക്കി നല്‍കണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നും ഗതാഗതമന്ത്രി മൗവിന്‍ ഗോഡീഞ്ഞോ നിര്‍ദ്ദേശിച്ചു. എമദ്യപിച്ച് വാഹനമോടിച്ചതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായിട്ടാണ് ഗോവന്‍ സര്‍ക്കാരിന്റെ ഈ വേറിട്ട നിയമം.

മദ്യപിച്ചവര്‍ വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാര്‍ ഉടമയുടെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സുരക്ഷിതത്വം കരുതിയാണ് ഈ നിയമം. ഇത് കര്‍ശനമായി നടപ്പാക്കും. ആളുകള്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍, ബാറുടമകള്‍ അവരെ സ്വന്തം വാഹനത്തില്‍ പോകാന്‍ അനുവദിക്കരുത്, പക്ഷേ അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ക്യാബ് ക്രമീകരിക്കണം. അവര്‍ക്ക് അടുത്ത ദിവസം വന്ന് അവരുടെ വാഹനങ്ങള്‍ എടുക്കാമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും ഗോവ സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പായിരുന്നില്ല. അടുത്തിടെ പൊലീസ് രാത്രിയില്‍ പരിശോധന ശക്തമാക്കുകയും മദ്യപിച്ച് വാഹനമോടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തുവരുന്നുണ്ട്.