ഇന്ത്യയ്ക്ക് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു? സൈനിക നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം; കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ഓപ്പറേഷന്‍ സിന്ദൂറില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്ത്. ഓപ്പറേഷന്‍ സിന്ദൂറിലും തുടര്‍ന്നുണ്ടായ പാകിസ്ഥാനുമായുള്ള സംഘര്‍ഷത്തിലും ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി. സാമൂഹ്യ മാധ്യമമായ എക്‌സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി ചോദ്യമുയര്‍ത്തിയത്.

ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തെ കുറിച്ച് പാകിസ്ഥാന് വിവരം നല്‍കാന്‍ ആരാണ് അനുമതി നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നു. ഭീകര കേന്ദ്രങ്ങള്‍ക്ക് എതിരെ മാത്രമായിരുന്നു നീക്കമെന്ന് തുടക്കത്തില്‍ പാക്കിസ്ഥാനെ അറിയിച്ചുവെന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ചോദ്യം.

ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം പാക്കിസ്ഥാനെ അറിയിച്ചത് കുറ്റകാരമാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ഇതിന്റെ ഫലമായി രാജ്യത്തിന് എത്ര യുദ്ധ വിമാനങ്ങള്‍ നഷ്ടമായി എന്നതാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന പ്രധാന ചോദ്യം. അതേസമയം പാക് ഭീകരപ്രവര്‍ത്തനങ്ങളെ ആഗോളതലത്തില്‍ തുറന്നുകാട്ടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അയക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചവരില്‍ തരൂരിന്റെ പേരില്ല.

പേരുകള്‍ അടങ്ങിയ പട്ടികയുടെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. ആനന്ദ് ശര്‍മ്മ, ഗൗരവ് ഗൊഗോയ്, നാസിര്‍ ഹുസൈന്‍, രാജ് ബ്രാര്‍ എന്നിവരുടെ പട്ടികയാണ് രാഹുല്‍ ഗാന്ധി നല്‍കിയത്.

പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്ത പട്ടികയില്‍ മുന്‍ കാബിനറ്റ് മന്ത്രി ആനന്ദ് ശര്‍മ്മ, ലോക്സഭയിലെ പാര്‍ട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാ എംപി ഡോ. സയ്യിദ് നസീര്‍ ഹുസൈന്‍, ലോക്സഭാ എംപി രാജാ ബ്രാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. എന്നാല്‍ കേന്ദ്രം പരസ്യപ്പെടുത്തിയ അന്തിമ പട്ടികയില്‍ ഈ നാല് പേരുകളും ഇല്ലായിരുന്നു. പകരം, തിരുവനന്തപുരത്ത് നിന്ന് നാല് തവണ എംപിയായ ശ്രീ തരൂര്‍ സര്‍വകക്ഷി സംഘത്തെ നയിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.