കോഴിക്കോട് ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് ആയുധങ്ങളുമായെത്തി വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നെന്ന് നിഗമനം. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ റഷീദിന്റെ മകന്‍ അനൂസ് റോഷന്‍ എന്ന 21കാരനെയാണ് ഒരു സംഘം ആയുധങ്ങളുമായെത്തി വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.

അനൂസ് റോഷന്‍ വിദ്യാര്‍ത്ഥിയാണ്. വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്. കാറിലും ബൈക്കിലുമായാണ് അക്രമികളെത്തിയത്. അനൂസിന്റെ പിതാവിനെ തട്ടിക്കൊണ്ടുപോകാനായിരുന്നു സംഘത്തിന്റെ ശ്രമം. എന്നാല്‍ ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അനൂസിനെ ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് വലിച്ചുകയറ്റി സംഘം സ്ഥലം വിട്ടത്.

കെഎല്‍ 65എല്‍ 8306 എന്ന നമ്പറിലുള്ള കാറിലാണ് വിദ്യാര്‍ത്ഥിയെ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസ് റോഷന്റെ സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്താണ്. അവിടെ വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിട്ടാണ് സഹോദരനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം അക്രമി സംഘത്തിലെ ഒരാളെ കണ്ട് പരിചയമുണ്ടെന്നും അയാള്‍ രണ്ട് തവണ വീട്ടില്‍ വന്നിട്ടുള്ളതാണെന്നും അനൂസിന്റെ മാതാവ് പറയുന്നു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ട് പോകാനുള്ള കാരണമെന്നാണ് കുടുംബത്തിന്റെയും നിഗമനം.