പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; പ്രമുഖ യൂട്യൂബര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

പാകിസ്ഥാന് വേണ്ടി രാജ്യത്തിന്റെ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ ആറ് പേര്‍ അറസ്റ്റില്‍. പിടിയിലായവരില്‍ പ്രമുഖ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു. പാക് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ജ്യോതി മല്‍ഹോത്ര രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

ജ്യോതി 2023ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ചതായും പാക് ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്സാന്‍-ഉര്‍-റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം പുലര്‍ത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ട്രാവല്‍ വിത്ത് ജോ എന്നാണ് ജ്യോതിയുടെ യൂട്യൂബ് ചാനലിന്റെ പേര്. പാക് സന്ദര്‍ശന വേളയില്‍ ജ്യോതി നിരവധി പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഓപ്പറേറ്റീവുകളെ പരിചയപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിലെ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ അവര്‍ പങ്കുവെച്ചതായും സോഷ്യല്‍ മീഡിയ പാകിസ്താനെക്കുറിച്ചുള്ള പ്രതിച്ഛായ പ്രദര്‍ശിപ്പിക്കാന്‍ സജീവമായി ഉപയോഗിച്ചതായും ആരോപിക്കപ്പെടുന്നു. അറസ്റ്റിലായ ആറുപേരെയും അഞ്ച് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

പാകിസ്ഥാന് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിനല്‍കി എന്ന സംശയത്തിന് പിന്നാലെ ഹരിയാനയില്‍ വിദ്യാര്‍ത്ഥി പിടിയിലായിരുന്നു. പട്യാലയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന ദേവേന്ദ്ര സിങ് ധില്ലോണ്‍ എന്ന 25 വയസുകാരനെയാണ് നേരത്തെ പിടികൂടിയത്. ഫേസ്ബുക്കില്‍ തോക്കുകള്‍ അടക്കമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനാണ് ഇയാളെ ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്.