മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി; സ്‌പോണ്‍സര്‍മാര്‍ പണമടയ്ക്കുമെന്ന പ്രത്യാശയുമായി വി അബ്ദുറഹ്‌മാന്‍

അര്‍ജന്റീന ടീം നിശ്ചയിച്ച സമയത്തു തന്നെ കേരളത്തില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കായികമന്ത്രി വി അബ്ദുറഹ്‌മാന്‍. അര്‍ജന്റീന ടീം കരാര്‍തുകയുടെ അഡ്വാന്‍സ് പോലും കിട്ടാത്തതിനാല്‍ കേരളത്തിലേക്ക് ഇല്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ നിലപാട് പുറത്തുവരവെയാണ് എല്ലാം നിശ്ചയിച്ചത് പോലെ നടക്കുനെന്ന കായികമന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രതീക്ഷ. അര്‍ജന്റീനിയന്‍ ടീമിന്റെ കേരളത്തിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് കായികമന്ത്രി തന്നെ പ്രതികരണവുമായി എത്തി സ്‌പോണ്‍സര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. സ്‌പോണ്‍സര്‍ കരാര്‍ തുക അടയ്ക്കാത്തതുകാരണം അര്‍ജന്റീന ടീം കേരളത്തിലേക്ക് വരില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരങ്ങളുടെ പട്ടിക പുറത്തുവന്നതോടെയാണ് ആശയക്കുഴപ്പമുണ്ടായത്. ടീമിന്റെ വരവിനായി കെട്ടിവയ്‌ക്കേണ്ട 120 കോടിയില്‍ 60 കോടി പോലും നിശ്ചിതസമയത്തു നല്‍കാന്‍ കഴിയാതിരുന്നതോടെയാണ് ടീം കേരളത്തിലേക്ക് വരില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.

ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍ പണം അടച്ചിട്ടില്ലെന്നും ഇതോടെ നിയമനടപടി ആരംഭിക്കുമെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്‌പോണ്‍സര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആ സാഹചര്യത്തിലാണ് മെസിയും സംഘവും നിശ്ചയിച്ച സമയത്ത് തന്നെ എത്തുമെന്നുള്ള പ്രതീക്ഷ കായികമന്ത്രി ആവര്‍ത്തിക്കുന്നത്. മെസിയും സംഘവും നിശ്ചയിച്ച സമയത്തു തന്നെ കേരളത്തില്‍ കളിക്കാനെത്തുമെന്നാണ് പ്രതീക്ഷയെന്നാണ് കാര്യങ്ങള്‍ക്ക് കൃത്യമായി ഉറപ്പില്ലാതെ തന്നെ കായികമന്ത്രി മന്ത്രി അബ്ദുറഹ്‌മാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സമയത്തു തന്നെ കളിനടക്കും എന്നാണ് സ്പോണ്‍സര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കരാര്‍ അനുസരിച്ചുള്ള പണം ലഭിച്ചുകഴിഞ്ഞാല്‍ അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കാനെത്തും. അടുത്തയാഴ്ച പണമടയ്ക്കുമെന്നാണ് സ്പോണ്‍സര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മറ്റ് ആശയക്കുഴപ്പമൊന്നുമില്ല, തീയതി അടക്കം വിശദാംശങ്ങള്‍ അടുത്തയാഴ്ച പറയാം

സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷനെ വിശ്വസിച്ചാണ് ആശയക്കുഴപ്പങ്ങളില്ലെന്നും അടുത്തയാഴ്ച പണമടയ്ക്കുമെന്നും എല്‍ഡിഎഫ് മന്ത്രി പറയുന്നത്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവുമാണ് മത്സരത്തിനായി പരിഗണനയിലുള്ളതെന്നും മന്ത്രി പറഞ്ഞു. അര്‍ജന്റീനയുടെ എതിര്‍ ടീമിന്റെ കാര്യത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഏഷ്യന്‍ ടീം ആയിരിക്കാന്‍ സാധ്യതയില്ല. ഫിഫ റാങ്കിങ്ങില്‍ ആദ്യ 50-ന് ഉള്ളിലുള്ള ടീം വേണമെന്നാണ് കരാറില്‍ പറഞ്ഞിരിക്കുന്നതെന്നും വി അബ്ദുറഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു. അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച ആശയക്കുഴപ്പത്തില്‍ സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും പ്രതികരിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ മെസി കേരളത്തിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തടസ്സങ്ങളില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിനാണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.

Read more

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയാണ് മെസ്സിയെ കേരളത്തിലേക്ക് എത്തിക്കുന്നതില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ മുന്നോട്ട് വെച്ചത്. അതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മെസ്സി വരുമെന്നാണ് പ്രതീക്ഷയെന്നുമാണ് സ്‌പോണ്‍സര്‍മാരുടെ വാക്ക്. ഇതിനിടയില്‍ സ്വര്‍ണവ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മെസിയുടെ വരവുമായി ബന്ധപ്പെട്ട് സ്വര്‍ണവ്യാപാരികള്‍ക്ക് ഇടയിലുണ്ടായ ഒരു തട്ടിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വന്‍തുക പിരിച്ച് ഒരു വിഭാഗം തട്ടിപ്പ് നടത്തിയെന്നാണ് സ്വര്‍ണവ്യാപാരി സംഘടന എകെജിഎസ്എംഎ പരാതിപ്പെട്ടിരിക്കുന്നത്. അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസ്സി കേരളത്തില്‍ വരുന്നതിന്റെ ചെലവുകള്‍ വഹിക്കാമെന്ന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വന്‍ തുക പിരിച്ചെടുത്ത AKGSMA ജസ്റ്റിന്‍ പാലത്തറ വിഭാഗം സംഘടനയുടെ തട്ടിപ്പിനെ കുറിച്ച് അന്വേഷണക്കണമെന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടത്. അര്‍ജന്റീന ഫുട്ബാള്‍ താരം ലയണല്‍ മെസ്സിയെ കേരളത്തില്‍ കൊണ്ടു വരുന്നതിന്റെ ചെലവുകള്‍ വഹിക്കാമെന്ന് പറഞ്ഞ് കായിക മന്ത്രിയെയും, സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിച്ചുവെന്നും സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്നും ഇതിന്റെ പേരില്‍ കോടികള്‍ പിരിച്ചെടുത്തുവെന്നും സ്വര്‍ണവ്യാപിരികളുടെ സംഘടന ആരോപിക്കുന്നു.