ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നു; പ്രധാനമന്ത്രി പാക് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയെന്ന് അമിത് ഷാ

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് പ്രധാനമന്ത്രി ഉചിതമായ മറുപടി നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നല്‍കിയ മറുപടിയില്‍ ലോകം അത്ഭുതപ്പെടുകയും പാകിസ്ഥാന്‍ ഭയപ്പെടുകയും ചെയ്യുന്നുവെന്നും അമിത്ഷാ പറഞ്ഞു. പാകിസ്ഥാന്റെ മിസൈലുകളോ ഡ്രോണുകളോ പോലും ഇന്ത്യയുടെ മണ്ണില്‍ എത്തിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഭീകരര്‍ക്കുള്ള സൈന്യത്തിന്റെ മറുപടി പാകിസ്ഥാനിലെ 100 കിലോമീറ്റര്‍ ഉള്ളിലെ ക്യാമ്പുകള്‍ നശിപ്പിച്ച് കൊണ്ടായിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നേരെ ഭീകര പ്രവര്‍ത്തനം തുടര്‍ന്നാല്‍ തിരിച്ചടി പതിന്മടങ്ങ് ശക്തിയോടെ ആയിരിക്കും. പാകിസ്ഥാന്റെ മിസൈലുകളോ ഡ്രോണുകളോ പോലും ഇന്ത്യയുടെ മണ്ണില്‍ എത്തിയില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ 15 വ്യോമതാവളങ്ങള്‍ ആക്രമിച്ചു. അവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് ഒരു ദോഷവും വരാത്ത രീതിയില്‍ ആയിരുന്നു സൈന്യം മറുപടി നല്‍കിയത്. അവരുടെ വ്യോമാക്രമണ ശേഷിയെയും തകര്‍ത്തു. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് നമ്മുടെ സൈന്യം പാകിസ്ഥാനില്‍ 100 കിലോമീറ്റര്‍ ഉള്ളിലുള്ള തീവ്രവാദ ക്യാമ്പുകള്‍ നശിപ്പിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.

ആണവായുധങ്ങളുണ്ടെന്ന് അവകാശപ്പെട്ട് ഭീഷണിപ്പെടുത്തിയവര്‍ തങ്ങള്‍ ഭയപ്പെടുമെന്ന് കരുതി. എന്നാല്‍ നമ്മുടെ സൈന്യവും നാവികസേനയും വ്യോമസേനയും അവര്‍ക്ക് വളരെ ഉചിതമായ മറുപടി നല്‍കി. ലോകം മുഴുവന്‍ നമ്മുടെ സൈന്യത്തിന്റെ ക്ഷമയെയും പ്രധാനമന്ത്രി മോദിയുടെ ദൃഢനിശ്ചയമുള്ള നേതൃത്വത്തെയും പ്രശംസിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു.