മലയാളി പ്രേക്ഷകർ ഈ അടുത്ത കാലത്തായി കണ്ട് ഇഷ്ടപ്പെട്ട രണ്ട് മോളിവുഡ് ഹൊറർ സിനിമകൾ ആയിരുന്നു രാഹുൽ സദാശിവന്റെ ഭൂതകാലവും, ഭ്രമയുഗവും. ഈ ഹിറ്റ് സിനിമകൾക്ക് ശേഷം രാഹുൽ സദാശിവൻ ഒരുക്കുന്ന ‘ഡീയസ് ഈറേ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഏറെ വ്യത്യസ്തമായ ഈ പോസ്റ്റർ വലിയ ചർച്ചകൾക്കാണ് വഴി തെളിച്ചിരിക്കുന്നത്. പോസ്റ്റർ ഡീകോഡ് ചെയ്യുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. മലയാള സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമാർന്ന ഒരു പോസ്റ്ററാണ് ഇപ്പോൾ സിനിമയുടെ ടീം പുറത്തു വിട്ടിരിക്കുന്നത്.
പോസ്റ്ററും പോസ്റ്ററിലെ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. ആറ് കോണുകളുള്ള ഒരു നക്ഷത്ര ചിഹ്നത്തിന് മുന്നിലായി വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ കാലുകൾ ബന്ധിപ്പിക്കപ്പെട്ട നിലയിൽ ഇരിപ്പിടത്തിൽ ഇരിക്കുന്നതും ചുറ്റിലും ഭയപ്പെടുത്തുന്ന പല ഭാവങ്ങളില്ല മനുഷ്യരെയുമാണ് പോസ്റ്ററിൽ കാണാനാകുന്നത്.
കാണുമ്പോൾ വളരെ സിമ്പിൾ ആയി തോന്നുമെങ്കിലും മൂന്ന് മാസമെടുത്ത് ഒരു വലിയ ടീം ഓയിൽ പെയ്ന്റിൽ ചെയ്തെടുത്ത ഒരു ഹാൻഡ്‌മെയ്‌ഡ് പോസ്റ്റർ ആണിത് എന്നാണ് റിപോർട്ടുകൾ. ‘എയിസ്തെറ്റിക് കുഞ്ഞമ്മ’ ആണ് പോസ്റ്റർ ഡിസൈൻ ചെയ്തത്. ‘ഡീയസ് ഈറേ’ എന്ന വിചിത്രമായ പേരിന്റെ അർത്ഥം നേരെത്തെ തന്നെ സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. ഇവർ ഒരുക്കിയ ഭ്രമയുഗത്തിന്റെ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭ്രമയുഗത്തിന് പിന്നിൽ പ്രവർത്തിച്ച ക്രിയേറ്റീവ് ടീം തന്നെയാണ് ഡീയസ് ഈറേയുടെയും അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്.
മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ ഗീതമാണ് ‘ഡീയസ് ഈറേ’. ലാറ്റിനിൽ ഉഗ്ര കോപത്തിന്റെ ദിനം എന്നാണ് ഈ വാക്ക് അർത്ഥമാക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിലെ പ്രസിദ്ധമായ ലാറ്റിൻ ഗീതത്തിൽ നിന്നാണ് ‘ഡീയസ് ഈറേ’ ഉണ്ടായതെന്നാണ് കരുതപ്പെടുന്നത്. അന്തിമവിധി ദൈവം മരിച്ചവർക്കായി വിധിക്കുകയും അവരെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ അയയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഗീതത്തിന്റെ ഇതിവൃത്തം. ഫ്രാൻസിസ്‌കൻ സന്യാസിയും കവിയുമായിരുന്ന തോമസ് ഓഫ് സെലാനോയാണ് ഡീയസ് ഈറേയുടെ രചയിതാവെന്ന് പറയപ്പെടുന്നു. ക്രോധത്തിന്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിൽ കാണാനാകും
പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന ആദ്യത്തെ ഹൊറർ സിനിമയാണ് ‘ഡീയസ് ഈറേ’. 2025 ഏപ്രിൽ 29-ന് സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ് സിനിമ. 35 ദിവസം എടുത്താണ് രാഹുൽ സദാശിവൻ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഹാലോവീൻ ദിനമായ ഒക്ടോബർ 31നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക എന്നാണ് റിപോർട്ടുകൾ. അതേസമയം സിനിമയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മോളിവുഡിൽ ഹൊറർ സിനിമകളുടെ ഗതി തന്നെ മാറ്റി എഴുതിയ സിനിമകളായിരുന്നു ഭൂതകാലവും, ഭ്രമയുഗവും. ഭൂതകാലത്തിലെ ഷെയ്‌നിന്റെയും രേവതിയുടെയും അസാധ്യ പെർഫോമൻസും ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയവും എല്ലാം ഏവരും ഏറ്റെടുത്തിരുന്നു. ഭ്രമയുഗത്തിൻ്റെ വൻ വിജയത്തിന് ശേഷം രാഹുലിന്റെ അടുത്ത സിനിമ പ്രണവ് മോഹൻലാലുമൊത്താണ് എന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഭ്രമയുഗത്തിന്റെ നിർമാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസും നെറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഭ്രമയുഗത്തിന് സംഗീതം നൽകിയ ക്രിസ്റ്റോ സേവ്യർ തന്നെയാണ് ഈ സിനിമയ്ക്കും സംഗീതം ഒരുക്കുന്നത്.