വനിതാ കോളജിലെ 68 വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് ആര്‍ത്തവ പരിശോധന; നടപടി ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച്

ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച്  വിദ്യാര്‍ത്ഥിനികളെ നിര്‍ബന്ധപൂര്‍വ്വം പിടിച്ചിറക്കി ആര്‍ത്തവ പരിശോധന. ഗുജറാത്തിലെ ബുജ്ജിലെ ശ്രീ സഹജാനന്ദ് ഗേൾസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലിലാണ് സംഭവം. 68 ബിരുദ വിദ്യാർത്ഥിനികളെയാണ് അധികൃതർ അപമാനകരമായ പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

ആർത്തവ സമയത്തുള്ള ഹോസ്റ്റലിന്റെ മതപരമായ ചട്ടങ്ങൾ ലംഘിച്ചുവെന്ന ഹോസ്റ്റൽ മേലധികാരിയുടെ പരാതിയെ തുടർന്നാണ് പരിശോധന നടന്നത്.  ഹോസ്റ്റൽ‌ വാർഡന്റെ പരാതിയെ തുടർന്ന് പ്രിൻസിപ്പൽ റിത റാണിൻഗയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയതെന്നാണ് വിവരം. ആർത്തവ സമയത്ത് പെൺകുട്ടികൾ അടുക്കളയിലും അമ്പലത്തിലും പ്രവേശിക്കാൻ പാടില്ലെന്നാണ് ഇവിടുത്തെ നിയമം. ഈ സമയത്ത് മറ്റു കുട്ടികളെ സ്പർശിക്കാനും പാടില്ല. ഈ നിയമം ചിലർ ലംഘിച്ചുവെന്ന പേരിൽ പെൺകുട്ടികളെ ശുചിമുറിയിലേക്ക് വിളിച്ചു വരുത്തി പരിശോധിപ്പിക്കുകയായിരുന്നു.

ബുജ്ജിലെ സ്വാമിനാരയൺ മന്ദിർ അനുഭാവികൾ 2012-ൽ ആരംഭിച്ചതാണ് ഈ കോളജ്. ആരും പരാതിപ്പെട്ടില്ലെങ്കിലും ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാലയുടെ വൈസ് ചാൻസലർ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ കമ്മറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Read more

1500 ഓളം പേർ പഠിക്കുന്ന വനിതാ കോളജിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന കുട്ടികൾക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നത്. മുമ്പും ഇവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, സംഭവത്തെ കുറിച്ച് ആരും പരാതിപ്പെട്ടില്ലെന്നാണ് വിവരം. എന്നാൽ വാർത്തകൾ പുറത്ത് വന്നതോടെ ക്രാന്തിഗുരു ശ്യാംജി കൃഷ്ണ വർമ കച്ച് സർവകലാശാലയുടെ വൈസ് ചാൻസലർ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്താനാണ് നിർദേശം. ബുജ്ജിലെ സ്വാമിനാരയൺ മന്ദിർ അനുഭാവികൾ 2012-ൽ ആരംഭിച്ചതാണ് ഈ കോളജ്.