ചെറിയ അളവിൽ ലഹരി മരുന്ന് പിടിക്കപ്പെട്ടാൽ; പുതിയ നിർദ്ദേശവുമായി സാമൂഹിക നീതി മന്ത്രാലയം

വ്യക്തിഗത ഉപഭോഗത്തിനായി ചെറിയ അളവിൽ ലഹരി മരുന്നുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായോ ക്രിമിനൽ കുറ്റമായോ പരിഗണിക്കുന്നത് നിർത്തണമെന്ന് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം. റവന്യൂ വകുപ്പിന് സമർപ്പിച്ച നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് പദാർത്ഥങ്ങളുടെ (എൻഡിപിഎസ്) നിയമത്തിന്റെ അവലോകനത്തിലാണ് സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശിപാർശ.

നിലവിൽ, എൻ‌ഡി‌പി‌എസ് നിയമപ്രകാരം കേസിൽ നിന്നും ഒഴിവാക്കുന്നതിന് ഒരു വ്യവസ്ഥയുമില്ല. കൂടാതെ പുനരധിവാസത്തിനായി സ്വമേധയാ തയ്യാറാവുകയാണെങ്കിൽ മാത്രമേ പ്രോസിക്യൂഷനിൽ നിന്നും തടവിൽ നിന്നും ലഹരിമരുന്നിന്‌ അടിമകളായവർക്ക് അവസരം നൽകുന്നുള്ളൂ.

കഴിഞ്ഞയാഴ്ച റവന്യൂ വകുപ്പുമായി പങ്കുവെച്ച ശിപാർശകളിൽ, വ്യക്തിഗത ഉപഭോഗത്തിനായി ചെറിയ അളവിൽ മരുന്നുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമായോ ക്രിമിനൽ കുറ്റമായോ പരിഗണിക്കുന്നത് നിർത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചതായി അധികൃതർ പറഞ്ഞു.

വ്യക്തിഗത ഉപഭോഗത്തിന് ചെറിയ അളവിൽ ലഹരിമരുന്നുമായി പിടിക്കപ്പെടുന്നവർക്ക് തടവിന് പകരം സർക്കാർ കേന്ദ്രങ്ങളിലെ നിർബന്ധിത ചികിത്സ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.

ലഹരിമരുന്ന് കൈവശം വയ്ക്കുന്നത് ഇന്ത്യയിൽ ഒരു ക്രിമിനൽ കുറ്റമാണ്, കൂടാതെ NDPS നിയമത്തിലെ സെക്ഷൻ 27 പ്രകാരം ഏതെങ്കിലും ലഹരിമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥം ഉപയോഗിക്കുന്നതിന് ഒരു വർഷം വരെ തടവോ 20,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ നിർദ്ദേശിക്കുന്നു. ഈ വകുപ്പ് പ്രകാരമാണ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്.