'ഇന്ത്യയിലെ മഹത്തായ പാര്‍ട്ടി ഇത്തരത്തില്‍ പൊട്ടിത്തെറിക്കുന്നത് കാണുന്നത് ഭയാനകം'; ആസാദിന്റെ രാജിയില്‍ ഒമര്‍ അബ്ദുള്ള

മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി കോണ്‍ഗ്രസ് വിട്ടതില്‍ പ്രതികരണവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാജ്യത്തെ മഹത്തായ പാര്‍ട്ടി ഇത്തരത്തില്‍ പൊട്ടിത്തെറിക്കുന്നത് കാണുന്നത് അത്യന്തം സങ്കടവും ഭയാനകവുമാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

‘ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പാര്‍ട്ടി വിടല്‍ തിരിച്ചടിയായിരിക്കുന്നു. അദ്ദേഹത്തിന്റെ രാജിക്കത്ത് വളരെ വേദനാജനകമാണ്. ഇന്ത്യയിലെ മഹത്തായ പാര്‍ട്ടി ഇത്തരത്തില്‍ പൊട്ടിതെറിക്കുന്നത് കാണുന്നത് സങ്കടകരവും ഭയാനകവുമാണ്.’ ഒമര്‍ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പടെ എല്ലാ സ്ഥാനമാനങ്ങളില്‍നിന്നും ഗുലാം നബി ആസാദ് രാജിവെച്ചു. സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ആസാദ് അടുത്തിടെ രാജിവെച്ചിരുന്നു. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി നിലനില്‍ക്കവേയാണ്  ആസാദിന്റെ അപ്രതീക്ഷിത രാജി.

രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിടുന്നത്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടെന്നും തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണെന്നും ആസാദ് പറഞ്ഞു.

2019 മുതല്‍ പാര്‍ട്ടിയുടെ സ്ഥിതി ഏറെ വഷളായി. സംഘടന ശക്തിപ്പെടുത്താന്‍ നടപടികളില്ല. ഇതിനുവേണ്ടി നല്‍കിയ നിര്‍ദേശങ്ങള്‍ 9 വര്‍ഷമായി ചവറ്റുകൊട്ടയിലാണ്. സോണിയ ഗാന്ധിക്കുപോലും കാര്യമായ റോളില്ല.

തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ മുതിര്‍ന്ന നേതാക്കള്‍ അവഹേളിക്കപ്പെട്ടെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.