ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

ഭീകരപ്രവര്‍ത്തനങ്ങളെ കൂടാതെ രാജ്യാന്തര തലത്തില്‍ ഭിക്ഷയെടുക്കുന്നതിലും പാകിസ്ഥാന്‍ മുന്നിലെന്ന് റിപ്പോര്‍ട്ടുകള്‍. വിസ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി താമസിക്കുകയും ഭിക്ഷയെടുക്കുകയും ചെയ്ത 5000ലേറെ പാക് പൗരന്‍മാരെ വിവിധ രാജ്യങ്ങള്‍ തിരിച്ചയച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനധികൃതമായി താമസിക്കുകയും ഭിക്ഷയെടുക്കുകയും ചെയ്തതിന് ഇതുവരെ 5000ലേറെ പൗരന്‍മാരെ മടക്കി അയച്ചതായാണ് കണക്കുകള്‍. 2024ല്‍ മാത്രം 4,850 പാക് പൗരന്‍മാരെ തിരിച്ചയച്ചു. 2025 മെയ് വരെ 552 പേരെ തിരികെ അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യ, യുഎഇ, മലേഷ്യ, ഒമാന്‍, ഇറാക്ക്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നായി ആകെ 5,402 പാക്കിസ്ഥാന്‍ പൗരന്മാരെ തിരിച്ചയച്ചിട്ടുണ്ട്. ഇതോടകം വിഷയം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയം ഗുരുതരമാണെന്നും ഇത് പാക് പൗരന്മാര്‍ക്ക് ഭാവിയില്‍ വിസ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഖവാജ ആസിഫ് വിലയിരുത്തി.

ഏകദേശം 2.2 കോടിയോളം പാക്കിസ്ഥാനികള്‍ ഭിക്ഷയാചിച്ചാണ് കഴിയുന്നതെന്നും ഓരോ വര്‍ഷവും 42 ബില്യന്‍ ഡോളറാണ് ഇവര്‍ ഇത്തരത്തില്‍ നേടുന്നതെന്നും മന്ത്രി വ്യക്തമാക്കി. തീര്‍ത്ഥാടന വിസ നേടി സൗദി, ഇറാന്‍, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിലെത്തുന്നവരാണ് മടങ്ങിവരാതെ ഭിക്ഷാടനത്തിലേക്ക് കടക്കുന്നത്.

ഇന്ത്യ-പാക് സംഘര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പാകിസ്ഥാന്റെ സാമ്പത്തികാവസ്ഥ തകിടം മറിഞ്ഞിരുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമാണ് പാകിസ്ഥാനില്‍. ഇതിനുപുറമേ രാജ്യം നേടുന്ന അഴിമതിയും ദാരിദ്ര്യവും പാകിസ്ഥാന്റെ നിലനില്‍പ്പിന് തന്നെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
അതി ദാരിദ്ര്യത്തില്‍ തുടരുന്ന പാകിസ്ഥാനില്‍ ഉപഭോക്താക്കള്‍ എല്‍പിജി പ്ലാസ്റ്റിക് കവറുകളിലാക്കി വീട്ടിലേക്ക് പോകുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.