ആചാരത്തിന് എതിരായതിനാല്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നേതാക്കള്‍ വിലക്കി, ഇന്ദിര ഇത്തരത്തില്‍ പങ്കെടുത്തിരുന്നില്ലേ എന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം; രാജീവ് ഗാന്ധിയുടെ മരണവും തിരഞ്ഞെടുപ്പ് വിഷയമാകുമ്പോള്‍ പത്രപ്രവര്‍ത്തകന്‍ കെ.എ സലീമിന്റെ സുപ്രഭാതം പത്രത്തിലെ കോളം ശ്രദ്ധേയമാകുന്നു

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണം വരെ വോട്ട് തേടാനുള്ള വഴിയായി ബിജെപിയും നരേന്ദ്രമോദിയും  കാണുകയും ഒരു കുടുംബത്തിന്‍റെ മഹാദുരന്തത്തെ തന്നെ പൊതു സമൂഹത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്യുമ്പോള്‍ ഗാന്ധി കുടുംബത്തിലെ ദുരിതങ്ങള്‍ പറയുന്ന പത്രപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു.

1991 മേയിലെ തിരഞ്ഞെടുപ്പ് ചൂടില്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തമിഴ്പുലികളാല്‍ കൊല്ലപ്പെട്ട രാജീവ് ഗാന്ധിയുടെ ശവസംസ്‌കര ചടങ്ങുകളാണ് പത്രപ്രവര്‍ത്തകനായ കെ എ സലിമിന്റെ ലേഖനത്തിന് ആധാരം. രാജീവ് ഗാന്ധിയുടെ നിശ്ചേതനമായ ശരീരത്തിനടുത്ത് നിന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യണമെന്ന് ഭാര്യ സോണിയ ഗാന്ധി വിതുമ്പുമ്പോള്‍ അത് ആചാരത്തിനെതിരാണെന്ന് പറയുകയാണ് കൂടി നിന്നവര്‍. എന്നാല്‍ ഇന്ദിര ഗാന്ധി ഇത്തരത്തില്‍ പങ്കെടുത്തിരുന്നില്ലെ എന്ന മറുചോദ്യമാണ് രാഹുലിനെയും പ്രിയങ്കയേയും ചേര്‍ത്ത് നിര്‍ത്തി സോണിയ ഉന്നയിച്ചത്.

ലേഖനത്തിന്റെ പൂര്‍ണരൂപം

റൊമാനെക് കത്രീഡലിലെ പൂന്തോട്ടം

“ദയവായി പതുക്കെ, അദ്ദേഹത്തെ വേദനിപ്പിക്കരുത്.” തീന്‍മൂര്‍ത്തി ഭവനില്‍ രാജീവിന്റെ തുന്നിച്ചേര്‍ത്ത് കെട്ടിയ മൃതദേഹമടങ്ങുന്ന പെട്ടിയിലേക്ക് ഐസ് കൊണ്ടുവന്ന് വെയ്ക്കുന്നയാളോട് മകള്‍ പ്രിയങ്കയെ ചേര്‍ത്തുപിടിച്ച് സോണിയാഗാന്ധി പറഞ്ഞു. 1991 മെയ് മാസത്തിലെ ചൂടില്‍ ഐസ് അതിവേഗത്തില്‍ ഉരുകിപ്പോയ്‌ക്കൊണ്ടിരുന്നതിനാല്‍ ഇടയ്ക്കിടെ വീണ്ടും നിറയ്‌ക്കേണ്ടി വന്നു. ബോംബാക്രമണത്തില്‍ ചിതറിപ്പോയ രാജീവിന്റെ ശരീരഭാഗങ്ങളെന്ന് പറയാന്‍ കാര്യമായൊന്നും ബാക്കിയില്ലായിരുന്നു. എംബാം ചെയ്യാനുള്ള ശ്രമത്തിനിടെ ഡോക്ടര്‍മാരിലൊരാള്‍ ബോധം കെട്ടുവീണു. മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് അവര്‍ കോട്ടണും ബാന്‍ഡേജും ചേര്‍ത്തുവെച്ച് ശരീരം തുന്നിച്ചേര്‍ത്തത്. സ്പാനിഷ് എഴുത്തുകാരന്‍ ഴാവിയര്‍ മോറോ എഴുതിയ സോണിയാഗാന്ധിയുടെ ഡ്രാമാറ്റയ്‌സ്ഡ് ജീവചരിത്രമായ “റെഡ് സാരിയില്‍” രാജീവിന്റെ മരണത്തിന് തൊട്ടുപിന്നാലെയുള്ള സോണിയയുടെയും മക്കളുടെയും ജീവിതം വിവരിക്കുന്നുണ്ട്.

അന്ന് 21കാരനായ രാഹുല്‍ ഹാവാഡില്‍ നിന്ന് വിവരമറിഞ്ഞ് എത്തിയതേയുണ്ടായിരുന്നുള്ളൂ. തീന്‍മൂര്‍ത്തി ഭവനില്‍ വച്ച മൃതദേഹത്തിനരികില്‍ രാഹുലിനെയും 19കാരിയായ പ്രിയങ്കയെയും ചേര്‍ത്തുപിടിച്ച് സോണിയ നിന്നു. കേംബ്രിഡ്ജ് വാഴ്‌സിറ്റി റസ്‌റ്റോറന്റില്‍ രാജീവിനെ ആദ്യമായി കാണുമ്പോള്‍ 18 വയസ്സായിരുന്നു സോണിയയുടെ പ്രായം. 1965ല്‍ കോംബ്രിഡ്ജിനടുത്തുള്ള എല്ലി പട്ടണത്തിലെ റൊമാനെക് കത്രീഡല്‍ പൂന്തോട്ടത്തിലെ പുരാതന മതില്‍ക്കെട്ടുകള്‍ക്കടുത്ത് വെച്ച് സോണിയയുടെ കൈകള്‍ പിടിച്ച് രാജീവ് തന്റെ പ്രണയം പറയുന്നതിന് രാജീവിന്റെ സഹപാഠിയായിരുന്ന ക്രിസ്ത്യന്‍ വോണ്‍ സ്റ്റീഗിലിറ്റ്‌സായിരുന്നു സാക്ഷി. വാഴ്‌സിറ്റിയില്‍ വെച്ച് അവര്‍ ആദ്യമായി കണ്ടുമുട്ടിയ നിമിഷം മുതല്‍ രാജീവീന്റെ മരണം വരെ വിട്ടുപിരിയാത്ത അസാധാരണമായ പ്രണയമായിരുന്നു അതെന്ന് സ്റ്റീഗിലിറ്റ്‌സ് പിന്നീട് പറഞ്ഞിട്ടുണ്ട്.

സംസ്‌കാരത്തിനായി രാജീവിന്റെ മൃതദേഹം കൊണ്ടുപോകുമ്പോള്‍ മക്കളെ ചേര്‍ത്ത് പിടിച്ച് സോണിയയും കൂടെയുണ്ടായിരുന്നു. നടന്നു പോലും നീങ്ങാനാവാത്ത വിധം രാജ്പഥും പരിസരവും ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞു. രാജീവിനൊപ്പം കൈപിടിച്ച് ചേര്‍ന്ന് നടന്ന ഇന്ത്യാഗേറ്റും പരിസരവും രാജ്പഥും സോണിയയ്ക്ക് ഒരു ജീവിതകാലത്തിന്റെ ഓര്‍മ്മയുണ്ട്. അതുവരെയുള്ള ജീവിതത്തിന്റെ പകുതിയലധികവും ജീവിച്ചത് രാജീവിനൊപ്പമാണ്. ഇടയ്ക്ക് കാര്‍ വഴിയില്‍ കേടായതോടെ സോണിയയും മക്കളും ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ അംഗരക്ഷകര്‍ അവര്‍ക്കായി വഴിയൊരുക്കി മറ്റൊരു കാറില്‍ കയറ്റാന്‍ പാടുപെട്ടു. കണക്കുകൂട്ടിയതിലും ഒരു മണിക്കൂര്‍ വൈകിയാണ് മൃതദേഹം സംസ്‌കരിക്കുന്നിടത്ത് എത്തിക്കാനായത്. സംസ്‌കാരച്ചടങ്ങുകള്‍ക്കായി നഗ്‌നപാദനായി കൈയില്‍ ഗംഗാജലമടങ്ങിയ കുംഭവുമായി വരുന്ന കൗമാരം വിട്ടൊഴിയാത്ത രാഹുലിനെ കുറിച്ച് മോറോ പറയുന്നുണ്ട്.

ഒരുക്കിവച്ച ചിതയില്‍ ഗംഗാജലം തളിച്ച് രാഹുല്‍ മൂന്ന് തവണ വലംവെച്ചു. പിന്നാലെ മുട്ടുകുത്തിയിരുന്ന രാഹുല്‍ ഉള്ളില്‍ ആരും കാണാനാവാത്ത വിധം ഏങ്ങിക്കരയുന്നുണ്ടായിരുന്നു. ചന്ദനത്തടികള്‍ കൊണ്ട് മൂടിയ മൃതദേഹത്തിന് ഏറെ അകലെയല്ലാതെ സോണിയയും പ്രിയങ്കയും നിന്നു. കയ്യില്‍ തീയൂമായി ഒരിക്കല്‍ കൂടി മുന്നുതവണ വലംവെച്ച രാഹുല്‍ വേദോച്ചാരണങ്ങള്‍ക്കിടയില്‍ ചിതയ്ക്ക് തീകൊളുത്തി. ആള്‍ക്കൂട്ടത്തിന്റെ ആരവം ഉച്ചത്തിലായി. സാരിത്തലപ്പു കൊണ്ട് തലമൂടി സോണിയ പ്രിയങ്കയെ ചേര്‍ത്തു പിടിച്ച് എല്ലാം കണ്ടു നില്‍ക്കുന്നുണ്ടായിരുന്നു. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നും അത് ആചാരത്തിന് എതിരാണെന്നുമായിരുന്നു സോണിയയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഉപദേശം.

എന്നാല്‍ സോണിയ സമ്മതിച്ചില്ല. ഇന്ദിര ഇത്തരത്തില്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലേ എന്ന സോണിയയുടെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ലായിരുന്നു. ആത്മാവിനെ വിമോചിപ്പിക്കാന്‍ പ്രതീകാത്മകമായി മുളകൊണ്ട് തലയുടെ ഭാഗത്ത് കുത്തുന്ന ഒരു ചടങ്ങു കൂടി ബാക്കിയുണ്ടായിരുന്നു. ചിതയില്‍ തീ കത്തിപ്പടരുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ആരവം നിലവിളിയായി മാറി. രാഹുല്‍ പിന്നോട്ടു മാറി. സോണിയ പ്രിയങ്കയെ കെട്ടിപ്പിടിച്ചു. സോണിയക്ക് മടങ്ങാന്‍ സമയമായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങള്‍ തന്നില്‍ ഉള്‍വലിഞ്ഞ് ജീവിക്കുകയായിരുന്നു സോണിയ. ഇറ്റലിയിലെ വീട്ടിലെക്ക് മടങ്ങി വരാന്‍ സോണിയയോട് അവരുടെ കുടുംബം ആവശ്യപ്പെട്ടെങ്കിലും ഇതാണ് എന്റെ ലോകമെന്നായിരുന്നു സോണിയയുടെ മറുപടി.

കേംബ്രിഡ്ജിലെ പഠനകാലത്ത് സാധാരണക്കാരനായായിരുന്നു രാജീവിന്റെ ജീവിതം. മാതാവ് ഇന്ദിരയും മുത്തച്ഛന്‍ നെഹ്റുവും രാഷ്ട്രീയക്കാരായിരുന്നെങ്കിലും രാജീവിന് അതിലൊന്നും താത്പര്യമില്ലായിരുന്നു. പഠനത്തിന്റെ ഒഴിവു സമയങ്ങളില്‍ മറ്റു വിദ്യാര്‍ത്ഥികളെ പോലെ ഐസ്‌ക്രീം വിറ്റും തോട്ടത്തില്‍ പഴങ്ങള്‍ പറിക്കാന്‍ സഹായിച്ചും ട്രക്കിലേക്ക് കയറ്റാന്‍ സഹായിച്ചും രാജീവും ജോലി ചെയ്ത് പണം കണ്ടെത്തി. രാത്രി സമയങ്ങളില്‍ തുടര്‍ച്ചയായി ബേക്കറികളില്‍ ജോലി ചെയ്തു. കേംബ്രിഡ്ജ് തനിക്ക് ലോകത്തെ കണ്ടെത്താന്‍ അവസരം നല്‍കിയെന്ന് രാജീവ് പറയാറുണ്ടായിരുന്നു. ക്രിസ്ത്യന്‍ വോണ്‍ സ്റ്റീഗിലിറ്റ്‌സിന്റെ പഴയ ഫോക്‌സ് വാഗണ്‍ കാറില്‍ സോണിയയ്‌ക്കൊപ്പം രാജീവ് വൈകുന്നേരങ്ങളില്‍ നഗരത്തിലൂടെയും ഒഴിവുദിനങ്ങളില്‍ നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും സഞ്ചരിച്ചു. വൈകാതെ കാര്‍ രാജീവ് വില കൊടുത്തു വാങ്ങി. കേംബ്രിഡ്ജിലെ ലജ്ജാലുവായ, പകല്‍ക്കിനാവു കാണുന്ന വിദ്യാര്‍ത്ഥിയായിരുന്നു രാജീവ്. സ്റ്റീഗിലിറ്റ്‌സിനോടല്ലാതെ മറ്റാരോടും അയാള്‍ കൂടുതലൊന്നും മനസ്സ് തുറന്ന് സംസാരിച്ചിരുന്നില്ല. പിന്നെ സോണിയ മാത്രമായിരുന്നു കൂട്ട്.

പ്രസന്നനായിരുന്നു രാജീവ് എപ്പോഴും. ഫോട്ടോഗ്രഫിയോട് അതിയായ താത്പര്യം കാട്ടിയിരുന്ന രാജീവ് ഇംഗ്ലീഷ് നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ചിത്രമെടുത്തു നടന്നു. സ്റ്റാന്‍ ഗെറ്റ്‌സിന്റെയും സൂത്ത് സിംസിന്റെയം ജിമ്മി സ്മിത്തിന്റെയും ജാസ് സംഗീതവും ബീഥോവന്റെ സംഗീതവും ഒരുപോലെ പ്രിയമായിരുന്നു രാജീവിന്. എല്ലാത്തിനുമപ്പുറം സോണിയ കഴിഞ്ഞാല്‍ പിന്നെ പറക്കലിനോടായിരുന്നു പൈലറ്റ് കൂടിയായിരുന്ന രാജീവിന് പ്രണയം. പൈലറ്റായി തുടരാന്‍ ആഗ്രഹിച്ച രാജീവ് നെഹ്‌റുവിന്റെ താത്പര്യത്തിന് വഴങ്ങിയായിരുന്നു കേംബ്രിഡ്ജില്‍ പഠിക്കാനെത്തിയത്. എല്ലി പട്ടണത്തിലെ റൊമാനെക് കത്രീഡല്‍ പൂന്തോട്ടത്തിലെ പ്രണയകാലത്തൊരിക്കല്‍ രാജീവ് അതെകുറിച്ച് സോണിയയോട് പറഞ്ഞിട്ടുണ്ട്: “പറക്കുമ്പോള്‍ കാറ്റിന്റെ ശബ്ദം തരുന്ന സ്വാതന്ത്ര്യത്തെക്കാള്‍ മനോഹരമായി മറ്റൊന്നില്ല സ്വാതന്ത്ര്യമല്ലാത്ത മറ്റെല്ലാത്തിനെയും കാറ്റ് നമ്മില്‍ നിന്ന് അകറ്റി കൊണ്ടുപോകും. അതെന്നെ ജീവിതത്തോട് കൊളുത്തി ചേര്‍ത്തു വെയ്ക്കും.” 1991 മെയിലെ ചൂടുള്ള പകലില്‍ രാജീവിന്റെ ചിതയില്‍ നിന്ന് തീനാളങ്ങള്‍ ആകാശത്തേക്കുയരുമ്പോഴും സോണിയ ഈ വാക്കുകളായിരിക്കണം ഓര്‍ത്തിരിക്കുക.