'സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനിടയിൽ ഭീകരവാദികളെ സഹായിച്ചു'; ജമ്മു കശ്മീരിൽ നാല് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

തീവ്രവാദബന്ധം ആരോപിച്ച് ജമ്മു കാശ്മീരിൽ നാല് സർക്കാർ ഉദ്യോ​ഗസ്ഥരെ പിരിച്ചുവിട്ടു. ഡോക്ടർ, പൊലീസ് കോൺസ്റ്റബിൾ, അധ്യാപകൻ, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരൻ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

ശ്രീനഗർ എസ്എംഎച്ച്എസ് ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസർ (മെഡിസിൻ) നിസാർ ഉൾ ഹസ്സൻ, കോൺസ്റ്റബിൾ അബ്ദുൾ മജീദ് ഭട്ട്, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ജീവനക്കാരൻ അബ്ദുൽ സലാം റാത്തർ, അധ്യാപകൻ ഫാറൂഖ് അഹമ്മദ് മിർ എന്നിവരെയാണ് പിരിച്ചുവിട്ടത്.

സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിനിടയിൽ പാകിസ്ഥാനിലെ ഭീകര സംഘടനകളെ സഹായിച്ചു എന്നാരോപിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 50 ലധികം ജീവനക്കാരെ ജമ്മു കശ്മീരിൽ പിരിച്ചുവിട്ടിട്ടുണ്ട്. സർക്കാരിൻറെ ശമ്പളം വാങ്ങിക്കൊണ്ട് ഭീകരരെ സഹായിച്ചെന്നും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് ആരോപണം.

പാക് ഭീകര സംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയെന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂൺ മാസത്തിലും നടപടിയുണ്ടായി. കശ്മീർ യൂണിവേഴ്‌സിറ്റി പബ്ലിക് റിലേഷൻസ് ഓഫീസർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരെയാണ് പിരിച്ചുവിട്ടത്.