ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ആഭ്യന്തര സര്‍വേയില്‍ തമിഴ്‌നാട്ടില്‍ വിജയം ഉറപ്പിച്ച് ഡിഎംകെ. പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗിച്ച് ഡിഎംകെ നടത്തിയ ആഭ്യന്തര സര്‍വേയിലാണ് 40ല്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അതേ സീറ്റുനില ഡിഎംകെ സഖ്യം നിലനിര്‍ത്തുമെന്നാണ് സര്‍വേയിലെ കണ്ടെത്തല്‍.

32 സീറ്റില്‍ വന്‍ ഭൂരിപക്ഷത്തോടെയും ഏഴിടത്ത് നേരിയ ഭൂരിപക്ഷത്തിലും വിജയിക്കുമെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. എന്നാല്‍ ഒരു സീറ്റില്‍ ഡിഎംകെയ്ക്ക് വിജയ സാധ്യതയില്ല. വിജയ സാധ്യത പ്രതീക്ഷിക്കാത്ത സീറ്റ് ഏതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ഏപ്രില്‍ 19ന് തിരഞ്ഞെടുപ്പിന് പിന്നാലെയാണ് സര്‍വേ ആരംഭിച്ചത്.

80 ശതമാനം പോളിംഗ് നേടിയ കള്ളക്കുറിച്ചിയിലോ ധര്‍മ്മപുരിയിലോ തോല്‍വി സംഭവിക്കുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തല്‍. ധര്‍മ്മപുരി ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ്. തമിഴ്‌നാട്ടില്‍ ഇത്തവണ 69.72 ശതമാനമായിരുന്നു പോളിംഗ്.