മകളുടെ വിവാഹമാണ്, ബി.ജെ.പി, ആർ.എസ്.എസ് നേതാക്കൾ വരേണ്ടതില്ല; വൈറലായി ക്ഷണക്കത്ത്

കർഷക നേതാവിന്റെ മകളുടെ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡൻറും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അദ്ധ്യക്ഷനുമായ രാജേഷ് ധങ്കാരിന്റെ മകളുടെ വിവാഹ ക്ഷണക്കത്താണ് വലിയ ചർച്ചയാവുന്നത്. വിവാഹ ചടങ്ങിലേക്ക് ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ വരരുത് എന്നാണ് ക്ഷണക്കത്ത് വ്യക്തമാക്കിയത്.

ഡിസംബർ ഒന്നാം തിയതി നടക്കുന്ന മകളുടെ വിവാഹ ചടങ്ങിൽ ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ പങ്കെടുക്കരുത് എന്നാണ് കത്തില്‍ പറയുന്നത്. ഹരിയാനയിലെ ബിജെപിയുടെ സഖ്യകക്ഷിയാണ് ജെജെപി. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാമന്ത്രിയുടെ പ്രഖ്യാപനത്തിന് മുമ്പ് തയ്യാറാക്കിയ ക്ഷണക്കത്തിൽ നിന്ന് പുതിയ പശ്ചാത്തലത്തിലും പിന്മാറില്ലെന്നാണ് രാജേഷ് ധങ്കാർ വ്യക്തമാക്കുന്നത്. നിയമങ്ങൾ ഔദ്യോഗികമായി പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും അതിൻറെ പ്രതിഷേധം നടത്തുമെന്നുമാണ് രാജേഷ് ധങ്കാർ വാർത്ത ഏജൻസിയോട് പറഞ്ഞത്.

Read more

അടുത്തിടെ കാർഷിക നിയമങ്ങൾ പിൻവലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയിരുന്നു. ഇത് ഔദ്യോഗികമായി നടപ്പിലാക്കാനുള്ള ബില്ല് വരുന്ന ശൈത്യകാല പാർലമെൻറ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ വൈറലായ കത്ത് മോദിയുടെ പ്രഖ്യാപനത്തിന് മുമ്പ് തയ്യാറാക്കിയതാണ്.