മുകേഷ് അംബാനിയുടെ ബംഗ്ലാവിന് കാവൽ നിന്ന സി.ആർ‌.പി‌.എഫ് ഭടന്‍ അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ദക്ഷിണ മുംബൈയിലെ ബംഗ്ലാവിന് പുറത്ത് കാവൽ നിന്ന 31 കാരനായ സിആർ‌പി‌എഫ് ഉദ്യോഗസ്ഥന്‍ അബദ്ധത്തിൽ സ്വയം വെടിവെച്ച് മരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ഗുജറാത്തിലെ ജുനാഗഡിൽ നിന്നുള്ള ദേവദാൻ ബകോത്രയാണ് മരിച്ച സിആർ‌പി‌എഫ് ഉദ്യോഗസ്ഥൻ.

പെഡാർ റോഡിലുള്ള അംബാനിയുടെ 27 നിലകളുള്ള ബംഗ്ലാവ് “ആന്റിലിയ”യുടെ പുറത്തുള്ള സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്) സെക്യൂരിറ്റി പോസ്റ്റിൽ വെച്ച് ബുധനാഴ്ച വൈകീട്ട് 7 മണിയോടെ ആണ് സംഭവം. പ്രാഥമിക അന്വേഷണത്തിൽ ദേവദാൻ ബകോത്ര ഇടറിവീഴുകയും അയാളുടെ ഓട്ടോമാറ്റിക് റൈഫിളിൽ നിന്ന് വെടിയുതിരുകയുമായിരുന്നു. ദേവദാൻ ബകോത്രയുടെ നെഞ്ചിൽ രണ്ട് വെടിയേറ്റതായി സിആർ‌പി‌എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം ചികിത്സയ്ക്കിടെ രാത്രി വൈകി മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ദേവദാൻ ബകോത്രയുടെ മൃതദേഹം കുടുംബത്തിന് കൈമാറി. അപകടത്തിൽ മരിച്ച സംഭവം ഗാംദേവി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സിറ്റി പോലീസ് പറഞ്ഞു.

“ഇത് ആകസ്മികമായ വെടിവെയ്പായിരുന്നു. ഇത് ആത്മഹത്യയാണെന്ന് തോന്നുന്നില്ല,” ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജീവ് ജെയിൻ മാധ്യമങ്ങളോട് പറഞ്ഞു.