തന്റെ അര്‍ബുദരോഗം മാറ്റിയത് ഗോമൂത്രം കുടിച്ചാണെന്ന് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയുമായ സാധ്വി പ്രജ്ഞ

അര്‍ബുദത്താല്‍ കഷ്ടപ്പെട്ട തന്റെ അസുഖം മാറിയത് ഗോമൂത്രം കഴിച്ചാണെന്ന് മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രജ്ഞ. രാജ്യത്ത് ഗോക്കളോട് പെരുമാറുന്ന രീതിയില്‍ കടുത്ത വേദനയുണ്ടെന്നും ഗോധനം അമൃതാണെന്നും ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ്അവര്‍ പറഞ്ഞു.

ഗോമൂത്രവും പഞ്ചഗവ്യവും ചേര്‍ത്ത ആയുര്‍വേദ മരുന്നുകള്‍ കഴിച്ചാണ് തന്റെ അര്‍ബുദ രോഗം ഭേദമായത്. ഗോമൂത്രം, ചാണകം, നെയ്യ്, തൈര്,പാല്‍ എന്നിവ ചേര്‍ത്താണ് പഞ്ചഗവ്യം തയ്യാറാക്കുന്നത്. ഈ ചികിത്സാരീതിയുടെ ജീവിക്കുന്ന തെളിവാണ് താനെന്നും അവര്‍ പറഞ്ഞു.

പശുവിനെ പ്രത്യേക രീതിയില്‍ തടവുമ്പോള്‍ തടവുന്നയാളുടെ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാകും. പിന്നില്‍ നിന്ന് കഴുത്തിലേക്ക് തടവിയാല്‍ ഗോമാതാവിനും സന്തോഷമാകുമെന്നും നിരന്തരം ഇത് ചെയ്യുന്ന പക്ഷം രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകും. നേരെ തിരിച്ചായാല്‍ അത് അശാസ്ത്രീയമാകുമെന്നും അവര്‍ പറഞ്ഞു. മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ സിംഗിനെതിരെയാണ് ഇപ്പോള്‍ ജാമ്യത്തിലുള്ള ഇവര്‍ മത്സരിക്കുന്നത്.