അഴിമതി കേസ്; ലാലുപ്രസാദ് യാദവിന്റെയും മകളുടെയും വീടുകളില്‍ സി.ബി.ഐ റെയ്ഡ്‌

അഴിമതി കേസില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. ലാലുപ്രസാദ് യാദവിന്റെ വീടും മകളുടെ വീടും ഉള്‍പ്പെടെ 15ഇടത്താണ് സിബിഐ റെയ്ഡ് നടത്തുന്നത്. മുഖ്യമന്ത്രിയായിരിക്കെ നിയമനത്തില്‍ ക്രമക്കേടുകള്‍ നടത്തിയെന്ന് ആരോപിച്ചുള്ള പുതിയ കേസിലാണ് റെയ്ഡ്.

കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പുതിയ അഴിമതിക്കേസ്. കേസില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. 139 കോടിയുടെ അഴിമതി നടത്തിയ കാലിത്തീറ്റ കുംഭകോണക്കേസില്‍ ഏപ്രില്‍ 22 നാണ് ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കാലിത്തീറ്റ കുഭകോണ് കേസില്‍ കഴിഞ്ഞ ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലു പ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. അദ്ദേഹത്തിന് എതിരെയുണ്ടായ അഞ്ചാമത്തെയും അവസാനത്തെയും കാലിത്തീറ്റ കുംഭകോണ കേസായിരുന്നു അത്.