കോണ്‍ഗ്രസ് ഇപ്പോഴും പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടി, ഒരുമിച്ച് നിന്ന് ബി.ജെ.പിയെ നേരിടാൻ ഒരുക്കങ്ങൾ

അംഗബലത്തിൽ കുറവുണ്ടായാലും തകർന്നെന്ന് പലരും പറഞ്ഞാലും പ്രതിപക്ഷത്ത് ഇപ്പോഴും ഏറ്റവും വലിയ പാർട്ടി കോണ്‍ഗ്രസ് ആണെന്നും, കോണ്‍ഗ്രസിന്‍റെ പ്രസക്തി ഒരിക്കലും കുറഞ്ഞ് പോയിട്ടില്ല എന്നും അത് എല്ലാവരും മനസിലാക്കണമെന്നും , ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറയുന്നു.

2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി സോണിയ ഗാന്ധിയെ കാണാൻ ഉടൻ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിൽ നേതാക്കൾ പോകുമെന്നും തേജസ്വി പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക എന്നത് പ്രതിപക്ഷ നേതാക്കളുടെ വ്യക്തിപരമായ ലക്ഷ്യമായി മാറണമെന്നും തേജസ്വി യാദവ് പറഞ്ഞു.

“മികച്ചൊരു തുടക്കം ബിഹാറില്‍ നിന്നും ഉണ്ടായിട്ടുണ്ട്,അതൊരു മാതൃകയാണ്. അത് മറ്റുള്ളയിടങ്ങളിലും ആവർത്തിക്കണം. നിതീഷ് കുമാര്‍ നിരവധി നേതാക്കളെ കണ്ടിട്ടുണ്ട്, ലാലുജിയും സംസാരിച്ചിട്ടുണ്ട്, ഞാനും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സോണിയാജി തിരിച്ചെത്തിക്കഴിഞ്ഞാൽ, മുന്നോട്ടുള്ള വഴികൾ ചർച്ച ചെയ്യാൻ നിതീഷ്ജിയും ലാലുജിയും അവരെ കാണും.

ബിഹാറിലെ പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലും സഖ്യങ്ങൾ ഉണ്ടാകണമെന്നും മറ്റ് സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികൾ ഒരുമിക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു. ഈ പ്രതിപക്ഷ നിരയിൽ ജനങ്ങൾക്ക് വലിയ വിശ്വാസമാണ് ഉള്ളതെന്നും തേജസ്വി പറയുന്നു.

ബിഹാറിൽ 40ൽ 39 സീറ്റുകൾ നേടിയ പ്രകടനം ബിജെപി ആവർത്തിക്കാൻ പോകുന്നില്ല. രാജസ്ഥാനിൽ കോൺഗ്രസിന് പൂജ്യം സീറ്റുകളാണ് ലഭിച്ചത്, അത് ഇനി സംഭവിക്കാൻ പോകുന്നില്ല. ഒരുമിച്ച് നിന്ന് തന്ത്രങ്ങൾ ആവിഷ്കരിച്ചാൽ ബി.ജെ.പി എന്തായാലും വീഴുമെന്നും തേജസ്വി വിശ്വസിക്കുന്നു.