'കാലുപിടിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ല, പാർട്ടിയോ മുന്നണിയോ ദൗത്യം ഏൽപ്പിച്ചിട്ടില്ല; അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത് എന്നാണ് അൻവറിനോട് പറഞ്ഞത്'; പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പിവി അൻവറുമായി അർധരാത്രിയിൽ നടത്തിയ കൂടിക്കാഴ്ച്ച വിവാദമായതോടെ പ്രതികരണവുമായി പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതൽ പിവി അൻവറുമായി പരിചയമുണ്ട്. ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ് താൻ അൻവറിനോട് പറഞ്ഞതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പാർട്ടി ചുമതല നൽകേണ്ട ഗ്രേഡിലോ ഉയരത്തിലോ ഉളള ആളല്ല ഞാൻ. മുന്നണിയോ പാർട്ടിയോ അങ്ങനെ ചുമതലപ്പെടുത്തണമെങ്കിൽ സീനിയറായ എത്രയോ നേതാക്കളുണ്ട്. ഞാൻ വളരെ ജൂനിയറായിട്ടുളള എംഎൽഎയാണ്. യുവജനസംഘടനാ പ്രവർത്തകൻ മാത്രമാണ്. അതിന് പാർട്ടി എന്നെയല്ല ചുമതപ്പെടുത്തുക. പാർട്ടിയോ മുന്നണിയോ ദൗത്യം ഏൽപ്പിച്ചയാളല്ല ഞാൻ. നിലമ്പൂരിൽ യുഡിഎഫ് തന്നെ ജയിക്കും. പിണറായിസത്തിനെതിരെ സംസാരിച്ചുതുടങ്ങിയ നിമിഷം മുതൽ പിവി അൻവറുമായി പരിചയമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ട്രാക്ക് മാറരുത്, അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുത്, അത് നല്ലതല്ല എന്നുമാത്രമാണ് ഞാൻ അൻവറിനോട് പറഞ്ഞത്’- രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.

Read more

കോൺഗ്രസ് നേതാക്കൾ അൻവറിന്റെ കാലുപിടിക്കുകയാണ് എന്ന എം സ്വരാജിന്റെ പരിഹാസത്തിലും രാഹുൽ പ്രതികരിച്ചു. ‘കാലുപിടിക്കുന്ന പാരമ്പര്യം കോൺഗ്രസിനില്ല. അൻവറിന്റെ വീട്ടിൽ മുൻപ് പോയതിന്റെ അടിസ്ഥാനത്തിൽ സിപിഎം നേതാക്കൾ പറയുന്നതാണ് ഇതൊക്കെ. അൻവറിന്റെ വീട്ടിൽ പോകുന്നവരൊക്കെ കാലുപിടിക്കാനാണോ പോകുന്നത്? അതാണോ സിപിഎമ്മുകാരുടെ ശീലം? പിവി അൻവറിന്റെ വീട്ടിൽ പോയി ഞാൻ സംസാരിച്ചതെന്താണ് എന്ന് സ്വരാജ് കണ്ടിട്ടില്ല. അദ്ദേഹത്തിന്റെയും പാർട്ടിയുടെയും ശീലം പിവി അൻവറിന്റെ വീട്ടിൽ പോയാലുടൻ കാലുപിടിക്കുന്നതാണോ? എനിക്കറിയില്ല. ഞങ്ങൾ ഏതെങ്കിലും വീടുകളിൽ പോകുന്നത് സംസാരിക്കാനാണ്’- രാഹുൽ പറഞ്ഞു.