യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോക്കെതിരെ നിയമനടപടിയുമായി കുനാൽ കമ്ര; 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമിയെ പരിഹസിച്ചുവെന്ന് ആരോപിച്ച് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ നിയമനടപടിയുമായി  കൊമേഡിയൻ കുനാൽ കമ്ര. കമ്പനിയുടെ നടപടി മൂലമുണ്ടായ മാനസിക വിഷമത്തിന് എല്ലാ സമൂഹിക മാധ്യമങ്ങള്‍ വഴി ഇൻഡിഗോ മാപ്പു പറയണമെന്നും 25 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ട് കമ്ര വക്കീൽ നോട്ടിസ് അയച്ചു. ആറു മാസത്തെ യാത്രാവിലക്കാണ് കമ്രയ്ക്ക് ഇൻഡിഗോ ഏർപ്പെടുത്തിയത്.

ഇൻഡിഗോയെക്കൂടാതെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളും യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മുംബൈ-ലക്നൗ യാത്രയ്ക്കിടെയായിരുന്നു സഹയാത്രികനായ മാധ്യമപ്രവർത്തകൻ അര്‍ണബിനെ കമ്ര ചോദ്യം ചെയ്തത്. താങ്കള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്നു പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കമ്രയുടെ ചോദ്യം. അര്‍ണബിന്റെ അവതരണ ശൈലിയെ അനുകരിച്ചായിരുന്നു ചോദ്യം.

Read more

അര്‍ണബിനെ ചോദ്യം ചെയ്യുന്ന വിഡിയോ കുനാല്‍ കമ്ര ചൊവ്വാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ‘നേഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ ദേശീയവാദിയോ’ എന്നു തുടങ്ങിയാണ് കുനാല്‍ കമ്ര അര്‍ണബിനെ വിഡിയോയിലൂടെ പരിഹസിക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതീയ കാരണങ്ങളാല്‍ മരിച്ച രോഹിത് വെമുലയുടെ അമ്മയ്ക്കു വേണ്ടിയാണു താന്‍ ഇങ്ങനെ ഒരു വിഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യത്വം ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പു വായിക്കണമെന്നും വിഡിയോയില്‍ കുനാല്‍ പറയുന്നുണ്ട്. ഇതിനു പിന്നാലെയായിരുന്നു യാത്രാവിലക്ക്.